തിരുവനന്തപുരം : ഓഫീസ് ആക്രമത്തിലെ പ്രതികളായ എൻജിഒ യൂണിയൻ നേതാക്കൾക്ക് സസ്പെൻഷൻ.സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു,ജില്ലാ നേതാക്കളായ ശ്രീവത്സൻ,സുരേഷ് കുമാർ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും വാണിജ്യ നികുതി കമ്മീഷണറോഫീസിലെ ഇൻസ്പക്ടറുമായ സുരേഷ് ബാബുവാണ് അക്രമത്തിന് നേതൃത്വം നൽകിയത്. സമരാനുകൂലികൾ ഓഫീസ് അടിച്ചു തകർത്തതോടൊപ്പം നിരവധി നാശനഷ്ടങ്ങളും ഉണ്ടാക്കിയിരുന്നു.
പണിമുടക്കായിരുന്നെങ്കിലും അതിനെ അവഗണിച്ച് പ്രവർത്തനം നടത്തിയ സെക്രട്ടേറിയറ്റിനടുത്തുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചിന് നേരെയായിരുന്നു അക്രമം.
എൻജിഒ യൂണിയൻ പ്രവർത്തകർ തന്നെയാണ് അക്രമത്തിന് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
ദൃശ്യങ്ങളിൽ ആദ്യം കയറുന്നത് എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും വാണിജ്യനികുതി കമ്മീഷണറോഫീസിലെ ഇൻസ്പക്ടറുമായ മലയിൻകീഴ് സ്വദേശി സുരേഷ് ബാബുവാണ്. അക്രമത്തിന് നേതൃത്വം നൽകിയത് ഇയാളാണ്. ജിഎസ്ടി ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെ ഇൻസ്പെക്ടറായ നെയ്യാറ്റിൻകര സ്വദേശി സുരേഷും അക്രമസംഘത്തിലുണ്ട്.
മുകളിലത്തെ നിലയിലെത്തിയ സമരക്കാർ ബ്രാഞ്ച് അടിച്ചു തകർത്തു. മാനേജരുടെ ക്യാബിൻ തകർത്ത് അകത്തു കയറിയ ഇവർ കമ്പ്യൂട്ടറും മേശയും കസേരയും തല്ലിപ്പൊളിക്കുകയും ചെയ്തു.
എന്‍ജിഒ യൂണിയന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാല്‍, എന്‍ജിഒ യൂണിയന് തൈക്കാട് ഏരിയാ സെക്രട്ടറി അശോകന് എന്നീ ജില്ലാ നേതാക്കളാണ് കേസിൽ നേരത്തെ അറസ്റ്റിലായത്.