തൃശൂർ : അവകാശ തർക്കമുണ്ടായ തൃശൂർ മാന്ദാമംഗലം സെന്റ് മേരീസ് പള്ളി താത്കാലികമായി അടച്ചിട്ടു പള്ളിയുടെ ഭരണച്ചുമതല ഒഴിയുന്നത് സംബന്ധിച്ച തീരുമാനം യാക്കോബായ വിഭാഗം നാളെ ഉച്ചയ്ക്കുമുന്പ് ജില്ല കളക്ടറെ അറിയിക്കും.
പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം ഹൈക്കോടതി തീർപ്പാക്കും വരെ പള്ളിയിൽ പ്രവേശിക്കില്ലെന്ന് ഓർത്തഡോക്സ് വിഭാഗം ജില്ലാകളക്ടർക്ക് ഉറപ്പു നൽകി . ഇന്നലെ അർദ്ധ രാതിയിൽ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതോടെയാണ് പ്രശ്നത്തിൽ ജില്ലാഭരണകൂടം ഇടപെട്ടത്.
ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതെ സമവായത്തിലൂടെ കോടതി വിധി നടപ്പാക്കണമെന്ന് ജില്ലാ കളക്ടർ ഇരു വിഭാഗങ്ങളുമായി നടത്തിയ സമാധാന ചർച്ചയിൽ ആവശ്യപെട്ടിരുന്നു. സംഘർഷത്തെ തുടർന്ന് ഓർത്തഡോക്സ് വിഭാഗം തൃശൂർ ഭദ്രാസനാധിപൻ യൂഹിന്നോന് മാർ മിലിത്തിയോസിനെ ഒന്നാം പ്രതിയാക്കി പോലിസ് കേസെടുത്തിരുന്നു.
ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹനാൻ മാർ മിലിത്തിയോസ് ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റിരുന്നു . പള്ളിക്കുള്ളിൽ തമ്പടിച്ചിടുന്ന യാക്കോബായ വിഭാഗക്കാരെ ഒഴിപ്പിച്ചു. പള്ളിയുടെ ഉടമസ്ഥാവകാശം തങ്ങൾക്കാണെന്ന് അവകാശപ്പെട്ട് ഓർത്തഡോക്സ് വിഭാഗം കഴിഞ്ഞ രണ്ട് ദിവസമായി പള്ളിക്ക് മുന്നിൽ ഉപരോധം തുടരുകയായിരുന്നു . ഇതിനിടെയാണ് രാത്രിയിൽ ഇരു വിഭാഗവും ഏറ്റുമുട്ടിയത് .