ന്യൂഡൽഹി : യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതിന്റെ പേരിൽ അന്വേഷണം നേരിടുന്ന വിവാദ മത പ്രഭാഷകൻ സാക്കിർ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്ന നിയമം ഉപയോഗിച്ചാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. മുംബൈ പൂനെ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
മതമൗലികവാദം പ്രചരിപ്പിക്കാൻ സാക്കിറിന്റെ പ്രസ്ഥാനമായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ പ്രധാന പങ്കു വഹിക്കുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തി. ഹിന്ദു , ക്രിസ്ത്യൻ മതങ്ങളേയും ഷിയ , സൂഫി തുടങ്ങിയ വിഭാഗങ്ങളേയും സാക്കിർ നായിക്ക് പ്രസംഗങ്ങളിലൂടെ അപമാനിച്ചെന്നും അന്വേഷണത്തിൽ വെളിപ്പെട്ടു. 34 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിലവിൽ നടപടികൾ ആരംഭിച്ചത്.ആകെ അൻപത് കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുക.
ഉറവിടം വ്യക്തമല്ലാത്ത അക്കൗണ്ടുകളിൽ നിന്ന് സാക്കിർ നായിക്കിന് കോടിക്കണക്കിന് രൂപ വന്നിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് ഭാര്യയുടേയും കുട്ടികളുടേയും അക്കൗണ്ടുകളിലേക്ക് മാറ്റി. ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ള തീവ്രവാദ കേസുകളിൽ അന്വേഷണം നേരിടുന്ന സാക്കിർ നായിക്ക് നിലവിൽ മലേഷ്യയിലാണുള്ളത്.
ബംഗ്ലാദേശിൽ ആർട്ടിസാൻ ബേക്കറിയിൽ നടന്ന ഭീകരാക്രമണത്തിലെ പ്രതികൾക്ക് സാക്കിർ നായിക്കുമായി ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു എൻ.ഐ.എ അന്വേഷണം ആരംഭിച്ചത്. ബംഗ്ലാദേശ് ആണ് ഇന്ത്യക്ക് ഇത് സംബന്ധിച്ച തെളിവുകൾ കൈമാറിയത്.