ലഖ്നൗ : എസ്.പി-ബി.എസ്.പി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് മുൻ എസ്.പി നേതാവ് ശിവപാൽ യാദവ് . ഈ സഖ്യം യാതൊരു ചേർച്ചയും ഇല്ലാത്തവർ തമ്മിലാണ് . അഖിലേഷ് യാദവും മായാവതിയും വിശ്വസിക്കാൻ കൊള്ളാത്തവരാണ് . മുലായം സിംഗ് യാദവിനെ ചതിച്ചവരാണിവരെന്നും ശിവപാൽ യാദവ് പറഞ്ഞു.
1993 ൽ സമാജ് വാദി പാർട്ടിയുമായി ചേർന്നിട്ട് ബിഎസ്പി 17 മാസങ്ങൾക്ക് ശേഷം മുലായത്തെ വഞ്ചിച്ചു. കോൺഗ്രസുമായി ചേർന്ന് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടതിനു ശേഷം കോൺഗ്രസിനെയും അഖിലേഷ് വഞ്ചിച്ചു. അച്ഛൻ മുലായമിനേയും അഖിലേഷ് ചതിച്ചു. ഇങ്ങനുള്ള നേതാക്കളെ എങ്ങനെ വിശ്വസിക്കുമെന്നും ശിവപാൽ യാദവ് ചോദിച്ചു.രാം ഗോപാൽ യാദവാണ് പാർട്ടിയെ നശിപ്പിക്കുന്നതെന്നും ശിവപാൽ ആരോപിച്ചു.
നേരത്തെ എസ്.പി എം.എൽ.എയും സഖ്യത്തിനെതിരെ രംഗത്തെത്തിയിരുന്നു.മായാവതി പറയുന്നതെന്തും അഖിലേഷ് അനുസരിച്ചാൽ സഖ്യം തുടരും. അല്ലെങ്കിൽ സഖ്യം പൊളിയുമെന്നും എസ്.പി എം.എൽ.എ ഹരി ഓം യാദവ് ചൂണ്ടിക്കാട്ടിയിരുന്നു.അഖിലേഷ് യാദവ് മായാവതിക്ക് മുന്നിൽ കുമ്പിട്ടു നിൽക്കുന്നിടത്തോളം കാലമേ ഈ സഖ്യത്തിനു ആയുസ്സുണ്ടാകൂ. തന്റെ മണ്ഡലത്തിൽ ഈ സഖ്യം നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് മുലായം കുടുംബത്തിൽ ഭിന്നിപ്പുണ്ടായത്. അഖിലേഷിനെതിരെ മുലായം നേരിട്ട് രംഗത്തെത്തുകയും മകനെ മാറ്റി ശിവപാലിനെ പാർട്ടി അദ്ധ്യക്ഷനാക്കുകയും ചെയ്തിരുന്നു. വിമതനായി സ്വന്തം പാർട്ടി രൂപീകരിച്ച ശിവപാൽ യാദവ് 80 സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്