കഴിഞ്ഞ ഏഴ് മാസമായി ശമ്പളം മുടങ്ങിയ അബുദാബി മുസഫയിലെ അൽവസീത എമിറേറ്റ്സ് കാറ്ററിംഗ് കമ്പനിയിലെ നൂറ്റിമുപ്പതോളം ഇന്ത്യക്കാർ ഉൾപ്പെടുന്ന നാനൂറോളം തൊഴിലാളികളുടെ കഷ്ടപ്പാടിന് അവസാനമായി.ശമ്പള കുടിശികയുടെ 50 ശതമാനവും സ്വദേശത്തേക്കുള്ള വിമാന ടിക്കറ്റും നൽകാമെന്ന കമ്പനിയുടെ ഉപാധി തൊഴിലാളികളിൽ ഭൂരിഭാഗവും അംഗീകരിച്ചു.യു എ ഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം, അബുദാബി മൊബൈൽ കോടതി, കമ്പനിയുടെയും വിവിധ രാജ്യങ്ങളിലെ എംബസി പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ കമ്പനിയുടെ വാഗ്ദാനം ഭൂരിഭാഗം തൊഴിലാളികളും സ്വീകരിക്കുകയായിരുന്നു.കമ്പനിയുടെ ഉപാധി അംഗീകരിച്ച തൊഴിലാളികൾക്ക് ലഭിക്കുന്ന തുക തിങ്കളാഴ്ച എക്സ്ചേഞ്ചുവഴി വിതരണം ചെയ്യും.എന്നാൽ കുറച്ച് തൊഴിലാളികൾ മുഴുവൻ ശമ്പളകുടിശികയും വേണമെന്ന് ആവിശ്യപ്പെട്ട് കേസുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിട്ടുണ്ട്.യു എ ഇ ഇന്ത്യൻ എംബസ്സിയുടെ അടിയന്തര ഇടപെടലാണ് പ്രശ്നപരിഹാരം സാധ്യമാക്കിയത്.തൊഴിലാളികളുടെ കഷ്ടപ്പാടിനെപ്പറ്റിയുള്ള ജനം ടി.വി വാർത്ത ശ്രദ്ധയിൽപ്പെട്ട ഇന്ത്യൻ പ്യൂപ്പിൾസ് ഫോറം പ്രവർത്തകരാണ് തൊഴിലാളികളുടെ പ്രശ്നം ഇന്ത്യൻ എംബസ്സിയെ അറിയിച്ചത്. ഇന്ത്യൻ പ്യൂപ്പിൾസ് ഫോറം ,സമർപ്പണം,എൻ.എസ്.എസ് അബുദാബി തുടങ്ങിയ സംഘടനകളുടെ സഹായം വളരെ വലുതായിരുന്നെന്ന് തൊഴിലാളികൾ പറഞ്ഞു.