അബുദാബി : വ്യോമയാന രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിവച്ച് അബുദാബി ആസ്ഥാനമായ എത്തിഹാദ് വിമാനക്കമ്പനി. ചെടിയിൽ നിന്നും നിർമ്മിച്ച ഹരിത ഇന്ധനം ഉപയോഗിച്ച് കൊമേഴ്സ്യൽ സർവ്വീസ് നടത്തുന്ന ലോകത്തെ ആദ്യ വിമാനക്കമ്പനിയായിരിക്കുകയാണ് എത്തിഹാദ്.
കാർബൺ ബഹിർഗമനം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും ആഗോള താപനവും ലോകത്തിന് സമസ്യയായിക്കൊണ്ടിരിക്കുന്ന വേളയിലാണ് അബുദാബി വിമാനക്കമ്പനിയായ എത്തിഹാദ് വിപ്ലവകരമായ ചുവടുവയ്പ്പുമായി രംഗത്ത് വന്നിരിക്കുന്നത്.
അബുദാബിയിൽ നിന്നും ആംസ്റ്റർഡാമിലേക്ക് പറന്ന GE യുടെ GEnx-1B എഞ്ചിനുകളിൽ പറക്കുന്ന ബോയിംഗ് 787 വിമാനമാണ് ഐതിഹാസികമായ നേട്ടം കൈവരിച്ചത്.
ഉപ്പ് വെള്ളത്തിൽ വളരുന്ന സാലികോർണിയ എന്ന പ്രത്യേകതരം ചെടിയിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ ഉപയോഗിച്ചാണ് വിമാന ഇന്ധനം ഉത്പാദിപ്പിച്ചത്.
ഖലീഫ സർവ്വകലാശാല, എത്തിഹാദ് എയർവേയ്സ്, ബോയിങ്, അഡ്നോക്, സഫ്റാൻ, ജി.ഇ, ബൊവർ റിസോഴ്സസ് എന്നീ കമ്പനികൾ നടത്തിയ സംയുക്ത ഗവേഷണമാണ് ഐതിഹാസികമായ കണ്ടുപിടുത്തത്തിൽ എത്തിച്ചത്.
മസ്ദാർ സിറ്റിയിലെ രണ്ട് ഹെക്ടർ പ്രദേശത്തായിരുന്നു ഗവേഷണം. ഇവിടെ, കടൽവെള്ളം നിറച്ച് അതിൽ മത്സ്യവും ചെമ്മീനും വളർത്തി.
ഇവയുടെ വിസർജ്ജ്യം കലർന്ന വെള്ളം ഉപയോഗിച്ചാണ് സാലികോർണിയ ചെടി വളർത്തിയത്. സാലികോർണിയയുടെ വിത്ത് പൊടിക്കുമ്പോൾ ലഭിക്കുന്ന എണ്ണ സംസ്കരിച്ച് വിമാന ഇന്ധനമായി മാറ്റുകയാണ് ചെയ്യുന്നത്.
പരമ്പരാഗത ഇന്ധനത്തിന് പകരം വയ്ക്കുന്നുവെന്ന് മാത്രമല്ല, ഹരിത ഇന്ധനത്തിലൂടെ കാർബൺബഹിർഗമനം തീരെ കുറച്ച് അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുന്നു എന്ന വലിയൊരു നേട്ടത്തിനൊപ്പം, വൻതോതിൽ മത്സ്യകൃഷിയും നടക്കുന്നു എന്നത് മറ്റൊരു നേട്ടമാണ്.
പരീക്ഷണം വിജയകരമായതോടെ ഇത് വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. കൂടാതെ, മലിന ജലം എങ്ങനെ സംസ്കരിക്കാമെന്ന മറ്റൊരു ചോദ്യത്തിനു കൂടി ഇതിലൂടെ ഉത്തരം കണ്ടെത്താനും ഇവർ ശ്രമിക്കുകയാണ്. അങ്ങനെ കാലഘട്ടത്തിന് ആവശ്യമാണ് മാറ്റത്തിന് കളമൊരുക്കുകയാണ് എത്തിഹാദ് എയർവേയ്സ്.