ബംഗളൂരു ; അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വികെ ശശികലയ്ക്കു ജയിലിൽ വിഐപി പരിഗണന.വിവരാവകാശ പ്രവർത്തകൻ നരസിംഹ മൂർത്തി നൽകിയ അപേക്ഷയിലാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്.
അഞ്ചു മുറികൾ,പ്രത്യേകം പാചകക്കാർ,അടുക്കള,നിയന്ത്രണമില്ലാത്ത സന്ദർശകർ എന്നിങ്ങനെയാണ് ശശികലയ്ക്ക് ജയിലിൽ നൽകിയിരിക്കുന്ന സൗകര്യങ്ങൾ.ടിവി,നോൺ വെജിറ്റേറിയൻ ആഹാരം,വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ എന്നിവയാണ് ശശികല ആവശ്യപ്പെട്ടിരുന്നത്.
അനുമതി ഇല്ലാതിരുന്നു കൂടി ഒരു കുറ്റവാളിയെ ശശികലയ്ക്ക് ഭക്ഷണം ഉണ്ടാക്കാനായി ജയിൽ അധികൃതർ നിയോഗിച്ചു.നാലു സെല്ലുകളിലെ വനിതാ കുറ്റവാളികളെ മാറ്റിയാണ് ശശികലയ്ക്ക് മാത്രമായി അഞ്ചു മുറികൾ വിട്ടു നൽകിയത്.ജയിലിലെ ചിട്ടകൾക്ക് വിരുദ്ധമായാണ് ശശികലയെ കാണാനായി സന്ദർശകരെ അനുവദിച്ചിരുന്നത്.അതും മണിക്കൂറുകളോളം.
ശശികലയ്ക്കെതിരെ സമാനമായ കണ്ടെത്തലുമായി നേരത്തേ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ ഡി. രൂപ രംഗത്തെത്തിയിരുന്നു.2 കോടി രൂപയോളം കൈക്കൂലി നൽകിയാണ് ശശികല ജയിലിൽ വിഐപി പരിഗണന സ്വന്തമാക്കിയതെന്നും തന്റെ മേലുദ്യോഗസ്ഥനായ ഡയറക്ടർ ജനറൽ ഓഫ് പ്രിസൻസ് എച്ച്.എൻ. സത്യനാരായണ റാവുവിനും ഇതിൽ പങ്കുണ്ടെന്നും അവർ ആരോപിച്ചിരുന്നു.ഇതിനു പിന്നാലെയാണ് രൂപയെ സ്ഥലം മാറ്റിയത്.