ബംഗളൂരു ; ഈഗിൾടൺ റിസോർട്ടിൽ വച്ച് തന്റെ ഭർത്താവിനെ ആക്രമിച്ച ജെ എൻ ഗണേഷ് എം എൽ എ യ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കർണാടകത്തിലെ കോൺഗ്രസ് എം എൽ എ യുടെ ഭാര്യ.
കുപ്പികൊണ്ടുള്ള അടിയേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആനന്ദ് സിംഗ് എം എൽ എ യുടെ ഭാര്യ ലക്ഷ്മി സിംഗാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.ഗണേഷ് തന്റെ ഭർത്താവിനെ ആക്രമിച്ച വാർത്ത ശരിയാണെന്നും,താനും തന്റെ മക്കളും നിശബ്ദത പാലിക്കുമെന്ന് കരുതേണ്ടെന്നുമാണ് അവർ പറഞ്ഞത്.
കർണാടകത്തിലെ കോൺഗ്രസ് എം എൽ എ മാർ തമ്മിൽ കഴിഞ്ഞ ദിവസമാണ് അടിപിടി ഉണ്ടായത്.മാദ്ധ്യമങ്ങൾ ഈ വാർത്ത പുറത്തിവിട്ടെങ്കിലും കോൺഗ്രസ് ഇത് നിഷേധിച്ചിരുന്നു.എന്നാൽ ഇത് തള്ളിക്കളഞ്ഞാണ് പരിക്കേറ്റ എം എൽ എ യുടെ ഭാര്യ തന്നെ രംഗത്ത് വന്നിരിക്കുന്നത്.
കർണാടകയിലെ മന്ത്രി സഭാ പുനസംഘടനയിൽ അതൃപ്തരായ എം എൽ എ മാർ പാർട്ടി വിട്ടേക്കുമെന്ന ഭയത്താൽ പലരെയും കോൺഗ്രസ് റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണ്.ദിവസങ്ങൾക്ക് മുൻപാണ് സ്വതന്ത്ര എം എൽ എ ആർ ശങ്കർ,എച്ച് നാഗേഷ് എന്നിവർ കുമാരസ്വാമി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്.
സർക്കാരിന്റെ പ്രവർത്തനത്തിൽ തൃപ്തരല്ലെന്ന് രാജിവച്ച എം എൽ എ മാർ സൂചിപ്പിച്ചിരുന്നു.അതിനു പിന്നാലെയാണ് കോൺഗ്രസ് റിസോർട്ടിലേയ്ക്ക് മാറ്റി താമസിപ്പിച്ച എം എൽ എ മാർ തമ്മിലടിച്ചത്.