ന്യൂഡൽഹി: ത്രിപുരയില്‍ സപിഎം ഭരണകാലത്തെ അഴിമതികള്‍ പുറത്തെത്തിച്ച് ബിജെപി സര്‍ക്കാര്‍. ഇടത് ഭരണകാലത്ത് നല്കിയ 62,000 റേഷന്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇതിലൂടെ പ്രതിമാസം അഞ്ച് കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാര്‍ ഖജനാവിനുണ്ടായതെന്നും കണ്ടെത്തി.
രണ്ടു പതിറ്റാണ്ട് കാലം ത്രിപുര ഭരിച്ച കമ്യൂണിസ്റ്റുകൾ നടത്തിയ വൻ അഴിമതി കഥകൾ ഓരോന്നായി തെളിവ് സഹിതം പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ ഏറ്റവും ഞെട്ടിക്കുന്ന അഴിമതിയാണ് സംസ്ഥാനത്തെ പൊതു വിതരണ സംവിധാനത്തിൽ മുൻ മുഖ്യമന്ത്രി മാണിക് സർക്കാരും കൂട്ടരും നടത്തിയത്. വ്യാജ റേഷൻ കാർഡുകൾ ഇഷ്ടക്കാർക്ക് പതിച്ച് നൽകി സർക്കാർ നടത്തിയ അഴിമതിയിൽ പ്രതിമാസം 5 കോടിയുടെ നഷ്ടമാണ് ഖജനാവിന് ഉണ്ടാക്കിയത്.
ഭരണം തുടർന്നിരുന്നെങ്കിൽ ഒരുപക്ഷേ പൊതു വിതരണ സംവിധാനം അപ്പാടെ സി പി എം തകർക്കുമായിരുന്നു. കാൽനൂറ്റാണ്ട് കാലത്തെ ഇടതു ദുർഭരണം അവസാനിപ്പിച്ചു അധികാരത്തിൽ ഏറിയ ബിജെപി സർക്കാർ പൊതുവിതരണ സംവിധാനം സുതാര്യമാക്കി. ഇതിനായി റേഷന്‍ കടകളില്‍ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ മെഷീനും ജിപിഎസ് സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. സംവിധാനം ശാസ്ത്രീയമായതോടെ സിപിഎം നടത്തിയ അഴിമതികൾ ഓരോന്നായി പുറത്തുവന്നുതുടങ്ങി.
സിപിഎം പാർടി നേതാക്കൾക്കും അണികൾക്കും നൽകിയ 62,000 വ്യാജ കാർഡുകൾ ഇതുവരെ പിടിച്ചെടുത്തു. അർഹതയുള്ളവരെ തള്ളി അനർഹരായ സിപിഎം നേതാക്കളും അണികളും പട്ടികയിൽ കടന്നുകുടിയതിനെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടു. റേഷന്‍ കടകളില്‍ നിന്നും സൗജന്യമായും കുറഞ്ഞ വിലക്കും ലഭിക്കുന്ന സാധനങ്ങള്‍ മറിച്ചുവില്‍ക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. ഉദ്യോഗസ്ഥരെ നിശബ്ദരാക്കിയാണ് ഇടത് സര്‍ക്കാര്‍ അഴിമതി നടത്തിയതെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി മനോജ് കാന്തി ദേബ് പ്രതികരിച്ചു.
റേഷന്‍ കാര്‍ഡ് അഴിമതി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി ആയുധമാക്കിയിരുന്നു. വ്യാജ കാര്‍ഡുകളുടെ ഗുണഭോക്താക്കള്‍ സിപിഎം കേഡറുകളാണെന്ന് വ്യക്തമായതോടെ പാർട്ടി കൂടുതൽ പ്രതിരോധത്തിലായി.