ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന രാജ്യത്തെ മദ്രസകൾ ഉടൻ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് യുപി വഖഫ് ബോർഡ് അദ്ധ്യക്ഷന്റെ കത്ത്. ഭീകരത പ്രചരിപ്പിക്കുന്ന മദ്രസകൾക്കെതിരെ ഉടൻ നടപടി വേണമെന്നും യുപി വഖഫ് ബോർഡ് അദ്ധ്യക്ഷൻ വസിം റിസ്വി ആവശ്യപ്പെട്ടു. നടപടിയെടുത്തില്ലെങ്കിൽ ഭാവി തലമുറ അപകടത്തിലാകുമെന്നും വസിം റിസ്വി മുന്നറിയിപ്പ് നൽകുന്നു.
ഇത് രണ്ടാം തവണയാണ് ഉത്തർപ്രദേശ് സംസ്ഥാന വഖഫ് ബോർഡ് അദ്ധ്യക്ഷൻ മദ്രസകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുത്തുന്നത്. ജമ്മു കശ്മീരിൽ അടക്കം തീവ്ര മുസ്ലിം സംഘടനകൾ വേരുറപ്പിക്കുന്നു. ചില മദ്രസകൾ വഴിയാണ് സംഘടനകൾ ഭീകരവാദം പ്രചരിപ്പിക്കുന്നത്. പ്രലോഭനങ്ങളും ഭീഷണിയിലും ആകൃഷ്ടനായ കുട്ടികൾ പുസ്തകം വെടിഞ്ഞു ആയുധം എടുക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും റിസ്വി എഴുതുന്നു.
സിവിൽ സർവീസ് ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിൽ മദ്രസകളിലൂടെ പഠിച്ചു വരുന്ന വിദ്യാർഥികളുടെ പ്രകടനം വളരെ മോശമാണ്. വിരലിൽ എണ്ണവുന്നവർ മാത്രമാണ് പലപ്പോഴും പരീക്ഷകൾ വിജയിക്കുന്നത്. അറിവ് നൽകേണ്ട മദ്രസകളിൽ എന്താണ് സംഭവിക്കുന്നതെന്ന് ഉടൻ അന്വഷണം നടത്താൻ തയ്യാറാവണമെന്നും കത്തിലൂടെ റിസ്വി ആവശ്യപ്പെടുന്നു.
ഇതോടൊപ്പം മദ്രസകളിൽ സ്മാർട്ട് ക്ലാസ് റൂമുകൾ, ഡിജിറ്റൽ ലൈബ്രറി തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഒരുക്കാൻ എതിർപ്പ് മറികടന്നും അടിയന്തര നടപടി ഉണ്ടാകണമെന്നും ആവശ്യമുണ്ട്. നിയമ സാധുതയില്ലാത്ത മദ്രസകൾ അടച്ചുപുട്ടണമെന്ന് അവശ്യപ്പട്ടു വസിം റിസ്വി നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായെങ്കിലും ഉത്തരവ് പിൻവലിക്കാൻ വഖഫ് ബോർഡ് തയ്യാറായിരുന്നില്ല.