മുംബൈ : മഹാരാഷ്ട്രയിൽ പശു മോഷണം തടഞ്ഞ പോലീസുകാരെ മോഷ്ടാക്കൾ ആക്രമിച്ചു. ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു . രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. ഭദ്രാവതി സ്റ്റേഷനിലെ കോൺസ്റ്റബിൾ പ്രകാശ് മേശ്റാമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. പശുക്കടത്തുകാരായ ഇംതിയാസ് ഫയാസ് , മൊഹമ്മദ് അബ്ദുൽ ഖുറേഷി , മൊഹമ്മദ് ഫാഹിം ഷേക്ക് , മൊഹമ്മദ് ഖാദിർ ഖാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് പിക്കപ്പ് വണ്ടികളിൽ പശുക്കളെ കടത്തുകയായിരുന്ന സംഘത്തോട് പൊലീസുകാർ നിർത്താൻ ആവശ്യപ്പെട്ടിട്ടും ഇവർ അനുസരിച്ചില്ല. തുടർന്ന് നഗരാതിർത്തിയിൽ ഭദ്രാവതി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാർ ബാരിക്കേഡ് കെട്ടി വാഹനം തടയാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പൊലീസുകാരെ പ്രതികൾ ഇടിച്ചു തെറിപ്പിച്ചു .മേശ്റാം സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.വാഹനം ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിച്ച പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.
നേരത്തെയും കാലി മോഷ്ടാക്കളുടെ ആക്രമണത്തിൽ പൊലീസുകാർ കൊല്ലപ്പെട്ടിട്ടുണ്ട്. കാലി മോഷണം തടയാൻ ശ്രമിച്ച കർഷകരെയും മോഷ്ടാക്കൾ വധിച്ചിട്ടുണ്ട്. മോഷണത്തിനായി പ്രത്യേക പശുക്കടത്ത് റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് നിരീക്ഷണം. ഇവർക്ക് അന്താരാഷ്ട്ര ബ്വന്ധമുണ്ടെന്നും സംശയിക്കുന്നുണ്ട്. പശുക്കളെ ബംഗ്ലാദേശിലേക്ക് കടത്തുന്നതായും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.ഒരു ബി.എസ്.എഫ് ജവാനെയും അടുത്തിടെ പശുക്കടത്തുകാർ കൊലപ്പെടുത്തിയിരുന്നു.