തിരുവനന്തപുരം : ഭീകര ബന്ധമുള്ളവർ കേരള തീരം വഴി രാജ്യത്തേയ്ക്ക് നുഴഞ്ഞുകയറുന്നത് തടയുന്നതിൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗം പരാജയമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ.
കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്ന് റിപ്പോർട്ടുകളാണ് തീര സുരക്ഷ ശക്തമാക്കണമെന്ന് വ്യക്തമാക്കി കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ സംസ്ഥാന സർക്കാരിനു നൽകിയത്.എന്നാൽ ഇത് ഗൗരവത്തോടെ കണക്കിലെടുക്കാത്തതിനാലാണ് മുനമ്പത്ത് നിന്ന് ഇരുനൂറോളം പേർ വിദേശത്തേയ്ക്ക് കടന്നതെന്നും,സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ വീഴ്ച്ചയാണ് ഇതിനു പിന്നില്ലെന്നും വിലയിരുത്തപ്പെടുന്നു.
2010 ലാണ് കേരളത്തിലെ ആദ്യ മനുഷ്യ കടത്ത് കൊല്ലത്ത് റിപ്പോർട്ട് ചെയ്യുന്നത്.അന്ന് തമിഴ് പുലികളുമായി ബന്ധമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പിന്നീട് 2011,2012 വർഷങ്ങളിൽ കൊല്ലം തീരത്ത് നിന്ന് മനുഷ്യ കടത്ത് കേസുകളിൽ അറസ്റ്റുണ്ടായെങ്കിലും അന്വേഷണം ഉണ്ടായില്ല.
2010 മെയ് മാസത്തിലാണ് കൊല്ലത്ത് നിന്ന് 38 ശ്രീലങ്കൻ വംശജരെ പൊലീസ് അറസ്റ്റ് ചെയ്തത്.കേസിൽ പ്രധാന പ്രതിയായ ശിവയെ മാസങ്ങൾക്ക് ശേഷം കേന്ദ്ര ഏജൻസികൾ പിടികൂടിയിരുന്നു.എൽ ടി ടി ഇ തലവനായിരുന്ന പ്രഭാകരന്റെ ഉറ്റ അനുയായി ആയിരുന്നു ശിവ.കേസിൽ ശിവയെ ഒഴിച്ച് മറ്റാരെയും അറസ്റ്റ് ചെയ്യാത്തതും തുടരന്വേഷണം നടത്താത്തതും കേരള പൊലീസിന്റെ വീഴ്ച്ചയായിരുന്നു.
നിലവിൽ മുനമ്പം മനുഷ്യകടത്ത് കേസില്‍ പിടിയിലായ ഇടനിലക്കാരെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.നുഷ്യക്കടത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യസുരക്ഷയുമായി ബന്ധമുണ്ടോയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നത്.
മുനമ്പത്ത് നിന്ന് കടത്തിയ 200ഓളം പേരെ തിരികെ എത്തിക്കാന്‍ വിദേശ ഏജന്‍സികളുടെ സഹായവും തേടിയതായാണ് വിവരം. മറ്റൊരു രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ബോട്ട് പ്രവേശിച്ചിട്ടുണ്ടെങ്കില്‍ തിരികെ എത്തിക്കുക ബുദ്ധിമുട്ടാണ്. ഇത് പരിഹരിക്കാനുള്ള നടപടിയും അന്വേഷണ ഉദ്യോഗസ്ഥര്‍ ആരംഭിച്ചു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടിയിലായ ഇടനിലക്കാരന് ദീപക്കിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരമനുസരിച്ച് ശ്രീകാന്തന് എന്ന ആളാണ് സംഭവത്തിലെ മുഖ്യപ്രതിയെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെകുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.