തിരുവനന്തപുരം : കാവേരി നദീജലക്കേസിൽ സംസ്ഥാന സർക്കാരിന് വീഴ്ച്ച വന്നെന്ന് ജല വിഭവവകുപ്പിന്റെ ഏറ്റുപറച്ചിൽ.കുടിവെള്ളത്തിനായി വെള്ളമെടുക്കൂ എന്നത് സത്യവാങ്മൂലത്തിൽ രണ്ടാമതായി പറഞ്ഞതാണ് തിരിച്ചടിയായത്.
കുടിവെള്ളത്തിനായി നൽകിയ ശേഷമേ വെള്ളം കാർഷിക,വൈദ്യൂതാവശ്യങ്ങൾക്കായി ഉപയോഗിക്കാവൂ എന്നാണ് കാവേരി ട്രൈബ്യൂണലിന്റെ വിധി.ഇത് സുപ്രീം കോടതി ശരിവച്ചതോടെ സത്യവാങ്മൂലത്തിൽ നൽകിയ അബദ്ധം സംസ്ഥാനത്തിനു തിരിച്ചടിയായിരിക്കുകയാണ് .കാവേരിയിൽ നിന്ന് ബാണാസുര സാഗർ അണക്കെട്ട് വഴി കുറ്റ്യാടി പുഴയിൽ എത്തുന്ന വെള്ളം വൈദ്യൂതിയ്ക്കായി ഉപയോഗിക്കുന്നുവെന്നായിരുന്നു സത്യവാങ്മൂലം.വൈദ്യൂതി ഉണ്ടാക്കിയ ശേഷം ഇതേ വെള്ളം കുടിവെള്ളത്തിനായി ഉപയോഗിക്കുന്നുവെന്ന് സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്താൻ സാധിച്ചില്ല.അതുകൊണ്ട് തന്നെ 8 ടിഎംസിയായി വെള്ളം ചുരുക്കി.
ആ വിധി കേരളത്തിനു വലിയ തിരിച്ചടിയാണ്.നിലവിൽ കേരളത്തിനു വെള്ളം ലഭിക്കുന്നുണ്ടെങ്കിലും അത് എപ്പോൾ വേണമെങ്കിലും തടയാൻ സാധിക്കും.അതുകൊണ്ട് തന്നെ കേരളത്തിന്റെ സത്യവാങ്മൂലം എറ്റവും കൂടുതൽ പ്രയോജനപ്രദമാകുന്നത് തമിഴ്നാടിനാണ്.വിധിക്കെതിരെ സുപ്രീംകോടതിയെ വീണ്ടും സമീപിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.