തൃശൂർ : വ്യാജ ആയുർവേദ ചികിത്സയുടെ പേരിൽ ആനയുടെ കാലിൽ എണ്ണ ചൂടാക്കി പൊള്ളിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ബലരാമൻ എന്ന ആനയുടെ കാലുകളിലാണ് പൊള്ളലേറ്റത്.സംഭവം വിവാദമായതോടെ ദേവസ്വം ഉദ്യോഗസ്ഥരുടെയും പാപ്പാൻമാരുടെയും പേരിൽ വനംവകുപ്പ് കേസ് എടുത്തു.ഒരു കാലിന്റെ മുട്ടിനു താഴെ മുഴുവൻ പൊള്ളലേറ്റിട്ടുണ്ട്.
ഒക്ടോബർ മുതൽ ആന മദപ്പാടിലായിരുന്നു. തുടർന്ന് തളർച്ച ആന ജനുവരി 15 നാണ് കുഴഞ്ഞു വീണത്.തുടർന്നാണ് എണ്ണപ്രയോഗം നടത്തിയത്. കാലിലെ മസിലുകളെ ഉത്തേജിപ്പിച്ച് ആനയെ എഴുന്നേൽപ്പിക്കാനായിരുന്നു ഇത്. ഡോക്ടറുടെ ഉപദേശത്തോടുകൂടിയല്ല ഈ ചികിത്സ നടപ്പാക്കിയതെന്ന് വനംവകുപ്പ് അധികൃതർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.ചൂടാക്കിയ എണ്ണയിൽ തുണിമുക്കി കാലിൽ വയ്ക്കുകയായിരുന്നു.
ഒന്നാം പാപ്പാൻ വി. പ്രസാദ്, രണ്ടാം പാപ്പാൻ ശ്രീകുമാർ, മൂന്നാം പാപ്പാൻ പി.പി. ശശി, വിരമിച്ച പാപ്പാൻമാരായ സേതു, മനോഹരൻ, കൊച്ചിൻ ദേവസ്വം ബോർഡ് ലൈവ് സ്റ്റോക് മാനേജർ കെ.കെ. ഷൈജു, സെക്രട്ടറി വി.എ. ഷീജ എന്നിവരുടെ പേരിലാണ് കേസ്.