ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിലേയ്ക്ക് മടങ്ങില്ലെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ.അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ പേരിൽ വോട്ടിംഗ് യന്ത്രം ഉപേക്ഷിക്കില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ വ്യക്തമാക്കി.
വോട്ടിംഗ് മെഷീനിൽ ഒരു കാരണവശാലും ക്രമക്കേട് നടത്താൻ സാധിക്കില്ല.ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കാൻ തയ്യാറാണ്.ഇവിഎമ്മിൽ അട്ടിമറി ആരോപിച്ച് സയീദ് ഷൂജ എന്ന ഹാക്കർ എത്തിയതിനെ തുടർന്നാണ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്.
2014 ലെ പൊതുതെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനിൽ തിരിമറി നടന്നുവെന്ന ആരോപണവുമായാണ് ഹാക്കർ എന്നവകാശപ്പെടുന്നയാൾ രംഗത്തെത്തിയത്. ആരോപണം ഉന്നയിക്കാനായി ഇവ നടത്തിയ വാർത്താ സമ്മേളനത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലും പങ്കെടുത്തിരുന്നു.
വോട്ടിങ് യന്ത്രം നിർമിച്ച എൻജിനീയറിങ് സംഘത്തിൽ താനുമുണ്ടായിരുന്നെന്ന് ഷൂജ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഷൂജയുടെ ആരോപണങ്ങൾ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ തള്ളി. സ്ഥാപനത്തിൽ ഇങ്ങനെയൊരു ജീവനക്കാരൻ ജോലി ചെയ്തിട്ടില്ലെന്നും അവർ അറിയിച്ചു.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇയാൾക്കെതിരെ ഡൽഹി പോലീസിന് പരാതി നൽകിയിട്ടുണ്ട്.