കൊച്ചി: കോതമംഗലം ചെറിയ പള്ളി തര്‍ക്കകേസില്‍ പുനപരിശോധന ഹര്‍ജി നല്കിയ യാക്കോബായ വിഭാഗക്കാരനായ ഹര്‍ജിക്കാരനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഗൂഢ ലക്ഷ്യത്തോടെ നീതി നിര്‍വ്വഹണത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ഹര്ജിക്കാരന് നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി തള്ളിയ കോടതി, സമയം നഷ്ടപ്പെടുത്തിയതിന് അന്‍പതിനായിരം രൂപ പിഴ അടയ്ക്കാനും നിര്‍ദ്ദേശം നല്കി.
കോതമംഗലം മാര്‍ത്തോമ ചെറിയപള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് ആരാധനയ്ക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യാക്കോബായ വിഭാഗക്കാരനായ വിപിന്‍ ബേസില്‍ എന്നയാളാണ് പുനപരിശോധനാഹര്‍ജി നല്‍കിയിരുന്നത്.
ഗൂഢലക്ഷ്യത്തോടെ നീതി നിര്‍വ്വഹണ സംവിധാനത്തെ ദുരുപയോഗം ചെയ്യാനുള്ള നീക്കമാണ് ഹര്ജിക്കാരന് നടത്തിയത്. ഇത് തെറ്റാണെന്നും ഇത്തരം പ്രവണതകള്‍ മുളയിലേ നുള്ളേണ്ടതാണെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ കോടതി നടപടികളുടെ എല്ലാ അതിര് വരമ്പുകളും ലംഘിക്കപ്പെട്ടു. സുപ്രീംകോടതി വിധികളെ വരെ ഹര്ജിക്കാരന് വെല്ലുവിളിച്ചിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ അൻപതിനായിരം രൂപ പിഴയായി അടച്ചില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടാനും കോടതി നിര്‍ദ്ദേശിച്ചു.
ഓര്‍ത്തഡോക്സ് പക്ഷക്കാരനായ വികാരിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന മുന്‍സിഫ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചിരുന്നു. എന്നാല്‍, പോലീസ് സംരക്ഷണം ഇതുവരെ നടപ്പാക്കാത്തത് ചോദ്യം ചെയ്ത് വികാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്കി. അതേസമയം സുരക്ഷ നല്‍കാനുള്ള ഹൈക്കോടതി നിര്‍ദേശം ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുക്കാതെയാണെന്നും പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് യാക്കോബായ വിഭാഗം കോടതിയെ സമീപിച്ചത്.