ഞായറാഴ്ച പ്രാദേശിക സമയം രാത്രി പത്ത് മണിയോടെയാണ് ഫ്രാൻസിസ് മാർപാപ്പ അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ എത്തിയത്.വിമാനത്താവളത്തിൽ അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനടക്കമുള്ള ഭരണാധികാരികൾ നേരിട്ടെത്തി മാർപാപ്പയ്ക്ക് സ്വീകരണം നൽകി .ലോകം മുഴുവൻ ആകാംഷയോടെ ഉറ്റുനോക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം മൂന്ന് ദിവസം നീണ്ട് നിൽക്കും. ഗൾഫ് രാജ്യങ്ങളിലേക്ക് ആദ്യമായി മാർപാപ്പ എത്തുന്നു എന്നതിനപ്പുറം നിരവധി പ്രത്യേകതകൾ അവകാശപ്പെടാനുണ്ട് ഈ സന്ദർശനത്തിന്.യു.എ.ഇ സഹിഷ്ണുതാ വർഷമായി കൊണ്ടാടുന്ന വേളയിൽ വിശ്വമാനവികതയും സാഹോദര്യവും ലോകത്തിന് പങ്ക് വെക്കുക എന്ന ലക്ഷ്യത്തോടെ അബുദാബിയിൽ നടക്കുന്ന ലോക മതാന്തര സമ്മേളനത്തിൽ മാർപാപ്പ പങ്കെടുക്കും. ഫിബ്രവരി അഞ്ചിന് അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിക്കും വിശുദ്ധ കുർബാനക്കും 1.35 ലക്ഷം ആളുകളാണ് മാർപാപക്കൊപ്പം പങ്കെടുക്കുക. യു.എ.ഇയിലെ ക്രൈസ്തവ വിശ്വാസികൾക്ക് പുറമെ വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരും പരിപാടിയിൽ പങ്കെടുക്കും.കുർബാനയിൽ പങ്കെടുക്കുന്നവർക്കു പ്രത്യേക അവധി പ്രഖ്യാപിച്ച യുഎഇ അധികൃതർ, വിവിധ എമിറേറ്റുകളിൽ നിന്ന് വിശ്വാസികൾക്ക് എത്താൻ പൊതുവാഹനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഭാഗ്യമായാണ് വിശ്വാസികൾ പോപിന്റെ സന്ദർശനത്തെ നോക്കിക്കാണുന്നത്.