അബുദാബിയിലെ അൽ റഹ്ബ പ്രദേശത്ത് ഒരുങ്ങുന്ന ക്ഷേത്രത്തിന് ആദ്യം അനുവദിച്ച പതിമൂന്നര ഏക്കർ സ്ഥലത്തിന് പുറമെയാണ് പുതിയതായി പതിമൂന്ന് ഏക്കർ സ്ഥലം കൂടി അനുവദിച്ചിരിക്കുന്നത്.ഇതിന് പുറമെ ക്ഷേത്ര നിര്‍മാണത്തിനിടെ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും മറ്റുമായി താൽക്കാലികമായി 10 ഏക്കര്‍ സ്ഥലവും ലഭിക്കും.അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് അധികമായി സ്ഥലം അനുവദിച്ചതെന്ന് ബോച്ചാസൻ വാസി അക്ഷർ പുരുഷോത്തം സൻസ്ഥയുടെ ഔദ്യോഗിക വക്താവ് സാധു ബ്രഹ്മവിഹരിദാസ് സ്വാമി ജനം ടി.വിയോട് പറഞ്ഞു.ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഏപ്രിൽ 13ന് നടക്കുമെന്ന് ബ്രഹ്മവിഹരിദാസ് അറിയിച്ചു ക്ഷേത്ര നിര്‍മാണത്തിനായുള്ള ധനസമാഹാരണത്തിനായി മൈ സേവാ കാർഡ് പുറത്തിറക്കും .യു.എ.ഇയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഫിനാൻസ് ഹൗവുസുമായി ചേർന്നാണ് കാർഡ് പുറത്തിറക്കുക.52 രാജ്യങ്ങളിലായി 1200 ഓളം ക്ഷേത്രങ്ങൾ പണിത ‘ബോച്ചാസൻ വാസി അക്ഷർ പുരുഷോത്തം സൻസ്ഥ ‘ എന്ന പ്രസ്ഥാനമാണ് ക്ഷേത്രനിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്. പൂർണമായും ശിലകൾകൊണ്ടു നിർമിക്കുന്ന ക്ഷേത്രം രണ്ടായിരത്തി ഇരുപതോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.പ്രാർത്ഥന കേന്ദ്രം,ഭക്ഷണശാലകൾ, ഗ്രന്ഥശാല,കായിക കേന്ദ്രങ്ങൾ എന്നിവ ക്ഷേത്രത്തോട് അനുബന്ധിച്ച് നിർമ്മിക്കും.