കോട്ടയം: ആനപരിപാലനം ഇനി ‘ആനക്കാര്യ’മാകും. പരിപാലനത്തിന് ചട്ടങ്ങള്‍ നിലവില്‍ വന്നു. ആനകള്‍ക്ക് ആറുമാസത്തിലൊരിക്കല്‍ ലാബോട്ടറി പരിശോധന നിര്‍ബന്ധമാക്കി വനം വകുപ്പ് ഉത്തരവിറക്കി. രോഗം വന്ന് ചികിത്സകിട്ടാതെ ചരിയുന്ന ആനകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാലാണ് പുതിയ പരിഷ്കാരം. ഇതനുസരിച്ച് ആനയുടമകള്‍ക്കും പാപ്പാന്മാര്ക്കും പുതിയ പരിപാലനചട്ടം സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കും.
കൃത്യ സമയത്ത് രോഗം നിര്‍ണ്ണയിക്കാനും ചികിത്സ ലഭ്യമാകാത്തതുമാണ് മരണനിരക്ക് കൂടാനുള്ള കാരണം. ആറു മാസത്തിലൊരിക്കലുള്ള രക്ത പരിശോധനയിലൂടെ ആനകളുടെ ആരോഗ്യ സ്ഥിതി കൃത്യമായി മനസിലാക്കാന്‍ കഴിയും. എലിഫന്റ് സ്ക്വാഡിലെ ഡോക്ടര്‍മാര്‍ക്കാണ് ഇത് സംബന്ധിച്ച ചുമതല. കൃത്യമായ ഇടവേളകളില്‍ പാദങ്ങള്‍, ദന്തങ്ങള്‍ എന്നിവയും പരിശോധിക്കണം.
ആനകളുടെ ആഹാരകാര്യത്തിലും നിബന്ധനകളുണ്ട്. പ്രായപൂര്‍ത്തിയായ ആനയ്ക്ക് നിത്യവും നല്‍കേണ്ടത് മൂന്ന് കിലോ ചോറും 250 കിലോ പച്ചത്തീറ്റയും റാഗി, മുതിര തുടങ്ങിയവയുമാണ്. ചെറുപ്രായത്തിലുള്ള ആനകള്‍ക്ക് കുറഞ്ഞ അളവും നിശ്ചയിച്ചിട്ടുണ്ട്. ഭക്ഷണ വിവരങ്ങള്‍ സംബന്ധിച്ച ആഹാര രജിസ്റ്റര്‍ സൂക്ഷിക്കുകയും വെറ്റിനറി ഡോക്ടര്‍ രജിസ്റ്റര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
കേരളത്തില്‍ വെറ്റിനറി ലാബുകള്‍ നിലവിലുണ്ടെങ്കിലും ആനകളുടെ പരിശോധനയ്ക്ക് ഇവിടെ സൗകര്യമില്ല. അതിനാല്‍, മനുഷ്യര്ക്കുപയോഗിക്കുന്ന കിറ്റ് ഉപയോഗിച്ചാണ് സാമ്പിള്‍ പരിശോധിക്കുന്നത്.