തിരുവനന്തപുരം: പ്രളയ സെസ് ഈടാക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം മതിയെന്ന് സർക്കാരിൽ ധാരണ. ജൂലൈ മുതൽ സെസ് പിരിച്ചു തുടങ്ങാനാണ് ആലോചന. നിത്യോപയോഗ സാധനങ്ങൾക്ക് അടക്കം വിലക്കയറ്റമുണ്ടാക്കുന്ന സെസ് പിരിവ് ലോക് സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടി ആകുമെന്ന വിലയിരുത്തലിലാണ് സർക്കാരിന്റെ പിന്നോട്ടു പോക്കിന് കാരണം.
വൻ വിലക്കയറ്റത്തിന് ഇടയാക്കുന്നതായിരുന്നു ബജറ്റിലെ പ്രളയ സെസ് നിർദ്ദേശം. ഇതിനെതിരേ രൂക്ഷമായ വിമർശനമാണ് ഉയർന്നിരുന്നത്. തെരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള ബജറ്റിൽ സെസും നികുതി വർധനവും പ്രാബല്യത്തിൽ വരുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ ഇടതു മുന്നണി നേതൃത്വത്തിലുമുണ്ടായി. ഇതോടെയാണ് ധനവകുപ്പിന്റെ പിന്മാറ്റം. നിയമ ഭേദഗതി, സോഫ്റ്റ് വെയർ അപ്ഡേഷൻ തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങളാണ് സെസ് പിരിവ് വൈകിപ്പിക്കുന്നതിന് പിന്നിലെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.
സാമ്പത്തിക വർഷത്തിന്റെ ആരംഭമായ ഏപ്രിൽ ഒന്നിനാണ് നികുതി നിർദേശങ്ങൾ പ്രാബല്യത്തിൽ വരേണ്ടത്. എന്നാൽ സെസ് പിരിവ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയെന്നാണ് തീരുമാനം. സെസ്സ് പിരിവു വൈകിപ്പിക്കുന്നത് സർക്കാരിന് വലിയ നഷ്ടം ഉണ്ടാക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ അഭിപ്രായം. എന്നാൽ ഇപ്പോൾ സർക്കാരിന്റെ ധനനഷ്ടം അല്ല പ്രധാനം, മറിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏതുവിധേനയും കരകയറുക എന്നുള്ളതാണെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ.
ശബരിമല യുവതി പ്രവേശനം ഇടത് മുന്നണിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന് മുന്നണിയിൽ തന്നെ അഭിപ്രായം ഉയർന്നു. അതിന് പുറമേ സെസ്സും നികുതി വർദ്ധനവും ഉണ്ടായാൽ ജനങ്ങളൊന്നാകെ സർക്കാരിനും ഇടതുമുന്നണിക്കും എതിരെ തിരിയുമെന്നും മുന്നണി നേതൃത്വം കണക്ക് കൂട്ടുന്നു. മുന്നണിയുടെ നിർദ്ദേശം മാനിച്ചാണ് സെസ്സ് പിരിവ് വൈകിപ്പിക്കാൻ ധന വകുപ്പ് തീരുമാനിച്ചത്.