ലക്നൗ : ഹെലികോപ്റ്റർ ലാൻഡിംഗിനു അനുമതി നിഷേധിച്ച മമതയ്ക്ക് മുന്നിൽ തന്നെ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുരുലിയയിൽ നടന്ന ബിജെപി റാലിയിൽ പങ്കെടുക്കാൻ ജാർഖണ്ഡിൽ നിന്ന് റോഡ് മാർഗമാണ് അദ്ദേഹം എത്തിയത്പുരുലിയയിലെ നബകുഞ്ചയിലാണ് റാലി.
ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ യോഗി പങ്കെടുക്കാതിരിക്കുന്നതിനായി ബോധപൂർവ്വം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്ററിനു ലാൻഡിംഗ് അനുമതി നിഷേധിച്ചിരുന്നു.തുടർന്ന് ആദ്യ തവണ ഫോണിൽ അണികളോട് സംസാരിച്ച യോഗി ഇത്തവണ നേരിട്ട് എത്തുകയായിരുന്നു.
യുപി മുഖ്യമന്ത്രിയുടെ ജനകീയത കാരണമാണ് മമതാ ബാനർജി അദ്ദേഹത്തിന്റെ ഹെലികോപ്റ്ററിന് ഇറങ്ങുന്നതിനുള്ള അനുമതി നിഷേധിച്ചതെന്ന് യോഗിയുടെ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാർ പറഞ്ഞു.യോഗിയുടെ ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് ബിജെപി പ്രവർത്തകർ ജില്ലാ മജിസ്ട്രേറ്റിന്റെ വീട്ടിനു മുന്നിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു.
നേരത്തെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ എത്തിയ ബിജെപി ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്റ്റർ ഇറക്കുന്നത് മമത സർക്കാർ തടഞ്ഞത് വലിയ രാഷ്ട്രീയവിവാദം ആയിരുന്നു.പിന്നീട് കോടതി അനുമതിയോടെ ബംഗാളിൽ അമിത് ഷാ വൻ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ധർണ്ണ നടത്തിയ മമത ജനാധിപത്യ മൂല്യങ്ങളെ വെല്ലുവിളിക്കുകയായിരുന്നുവെന്ന് യോഗി പറഞ്ഞു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്, ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ, ദേശീയ എക്സികുട്ടീവ് അംഗം മുകുള്‍ റോയ് എന്നിവര്‍ യോഗിയ്ക്കൊപ്പമുണ്ട്.