ന്യൂഡൽഹി : ശബരിമല യുവതീ പ്രവേശനവിധിയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീം കോടതി നാളെ പരിഗണിയ്ക്കും.
പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും ദേവസ്വം ബോർഡ് നൽകിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്.എന്‍എസ്എസ്, തന്ത്രി എന്നിവർ നൽകിയതടക്കം 56 പുനപരിശോധനാ ഹര്‍ജികളാണ് വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചത്. ഇക്കൂട്ടത്തില്‍ ക്ഷേത്രസംരക്ഷണസമിതി അടക്കം ആർ എസ് എസ് അനുബന്ധ സംഘടനകളുമുണ്ട്.
കൂടാതെ, ഹൈക്കോടതി മേൽനോട്ട സമിതിയെ നിയോഗിച്ചതു ചോദ്യം ചെയ്തും ഹൈക്കോടതിയിലെ 23 സുപ്രീം കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടും സംസ്ഥാന സർക്കാർ നൽകിയ ഹർജികളുമുണ്ട്.തന്ത്രിക്കും മറ്റുമെതിരെ 2 കോടതിയലക്ഷ്യ ഹർജികളും സുപ്രീംകോടതിയിലുണ്ട്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി. വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുടെ ബഞ്ചാണു ഹർജികൾ പരിഗണിക്കുക.ജനുവരി 22 ന് പരിഗണിക്കാനിരുന്ന കേസ് മാറ്റി വെച്ചിരുന്നു.ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാലാണ് തിയതി മാറ്റിയത്.