ന്യൂഡൽഹി : കോൺഗ്രസിനെ സഭയിൽ നിലം പരിശാക്കി പ്രധാനമന്ത്രി. കോൺഗ്രസ് വാദങ്ങൾക്കോരോന്നിനും എണ്ണിയെണ്ണി മറുപടി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ വിമർശനങ്ങളാണ് നടത്തിയത്. നൂറോളം തവണ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ടവരാണോ ഭരണ ഘടന സ്ഥാപനങ്ങളെ സംരക്ഷിക്കുന്നവരെന്ന് മോദി ചോദിച്ചു.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം രണ്ട് കാലഘട്ടങ്ങളാണുള്ളതെന്നും അത് ബിഫോർ കോൺഗ്രസ് , ആഫ്റ്റർ ഡൈനാസ്റ്റി എന്നാണെന്നും മോദി പരിഹസിച്ചു. രാഷ്ട്രത്തോടുള്ള ആത്മാർത്ഥത കൊണ്ടാണ് ജനങ്ങൾ ഞങ്ങളെ രണ്ടിൽ നിന്ന് 282 ൽ എത്തിച്ചത്. അഹങ്കാരവും ജനദ്രോഹവും കൊണ്ട് കോൺഗ്രസിനെ 400 ൽ നിന്ന് 44 ലെത്തിച്ചു. അദ്ദേഹം ചൂണ്ടിക്കാട്ടി.എല്ലാ മേഖലകളിലും രാജ്യം പുരോഗതിയുടെ പാതയിലാണ്. എന്നാൽ മോദിയെ വെറുത്ത് പ്രതിപക്ഷം ഇപ്പോൾ രാജ്യത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് കോൺഗ്രസ് നേതാക്കന്മാർ ലണ്ടനിൽ പോയി പത്രസമ്മേളനം വിളിച്ച് ഇന്ത്യയെ അപമാനിക്കുന്നത്.
ഭരണഘടനാ സ്ഥാപനങ്ങൾ തകർക്കുകയാണെന്നാണു പ്രതിപക്ഷം പറയുന്നത്. . കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരാണ് 1959ലെ കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടത്. കേരളത്തിൽ നിന്നുള്ള എന്റെ സുഹൃത്തുക്കൾ ഇപ്പോഴും അതോർക്കുന്നുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു.ഇപ്പോൾ അത് നടന്നിട്ട് 60 വർഷമായിരിക്കുന്നു. നൂറോളം തവണ നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പിരിച്ചു വിട്ടിട്ടുണ്ട് . ഇന്ദിരാഗാന്ധി മാത്രം അൻപത് സർക്കാരുകളെ പിരിച്ചു വിട്ടു. നിങ്ങളാണോ ഭരണഘടനാ സ്ഥാപനങ്ങളുടെ സംരക്ഷകർ ?
നിങ്ങളുടെ 55 വർഷങ്ങൾ കൊണ്ട് ഇന്ത്യയിൽ ശുചീകരണം എത്തിയത് 38 ശതമാനം മാത്രമാണ് . ഞങ്ങളുടെ 55 മാസങ്ങൾ കൊണ്ട് അത് 98 ശതമാനമെത്തി. നിങ്ങളുടെ 55 വർഷത്തിൽ ഗ്യാസ് കണക്ഷൻ 12 കോടി മാത്രമായിരുന്നു. എന്നാൽ ഞങ്ങൾ മാത്രം 13 കോടി കണക്ഷനുകൾ നൽകി അതിൽ ആറു കോടിയോളം ഉജ്ജ്വല പദ്ധതി വഴി പാവങ്ങൾക്ക് സൗജന്യമായി കിട്ടിയതാണ്.
കോൺഗ്രസ് സൈന്യത്തെ അപമാനിച്ചു. സൈനിക മേധാവിയെ ഗുണ്ട എന്നു വിളിച്ചു. എന്നാൽ പറയുന്നതോ മോദിയാണ് ഭരണ ഘടന സ്ഥാപനങ്ങളെ അപമാനിക്കുന്നതെന്നും. അടിയന്തിരാവസ്ഥ കൊണ്ടു വന്ന , സംസ്ഥാന സർക്കാരുകളെ നൂറോളം പ്രാവശ്യം പിരിച്ചുവിട്ടവരാണ് ഭരണ ഘടന സ്ഥാപനങ്ങളെ സംരക്ഷിക്കുമെന്ന് പറയുന്നത്. പ്ലാനിംഗ് കമ്മീഷൻ ഒരു കൂട്ടം ജോക്കർമാരുടെ സ്ഥാപനമാണെന്ന് പറഞ്ഞത് കോൺഗ്രസാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.ബാബാസാഹബ് അംബേദ്കർ കോൺഗ്രസിൽ ചേരുന്നത് ആത്മഹത്യക്ക് തുല്യമാണെന്ന് പറഞ്ഞിട്ടുള്ള കാര്യവും മോദി ഓർമ്മിപ്പിച്ചു.
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ മെഡലുകൾക്ക് വേണ്ടി കഷ്ടപ്പെടുമ്പോൾ കോൺഗ്രസുകാരിൽ ചിലർ ജനങ്ങളുടെ പണം മോഷ്ടിക്കാൻ നോക്കുകയായിരുന്നു. കോൺഗ്രസിന്റെ കൂട്ടുകാർക്ക് വേണ്ടി ബാങ്കിംഗ് രംഗത്ത് ഒട്ടേറെ വഴിവിട്ട നീക്കങ്ങൾ നടത്തി. ഇത് ബാങ്കിംഗ് മേഖലയെത്തന്നെ ബാധിച്ചു. അദ്ദേഹം പറഞ്ഞു.ഇപ്പോൾ 9000 കോടി ക്ക് പകരം മോദി 13000 കോടി പിടിച്ചെടുത്തു എന്ന് വിദേശത്തിരുന്ന് കരയുകയാണ് ഇവരുടെ ചില സുഹൃത്തുക്കൾ.
ആയിരക്കണക്കിനു സ്ഥാപനങ്ങൾക്ക് വിദേശത്തു നിന്നും പണം വരുന്നുണ്ട് . ഇത് സുതാര്യമാക്കാൻ വേണ്ട നടപടി കേന്ദ്രസർക്കാർ എടുത്തു. കണക്കില്ലാതെ ഇത്രയും പണം സ്വീകരിക്കാൻ ആരാണ് അനുവാദം കൊടുത്തത്. അദ്ദേഹം ചോദിച്ചു. കോൺഗ്രസും വിലക്കയറ്റവും ഒരു ടീമാണ് . അതാണ് കോൺഗ്രസ് വരുമ്പോൾ വിലക്കയറ്റം ഉണ്ടാകുന്നത്.
നമ്മൾ ഒരേ സമയം പലസ്തീന്റെയും ഇസ്രയേലിന്റെയും സുഹൃത്താണ് . സൗദിയുടേയും ഇറാന്റെയും സുഹൃത്താണ്. അന്തർദ്ദേശീയ തലത്തിൽ നമ്മുടെ ശബ്ദം കൂടുതൽ ശക്തമാവുകയാണ് . അതാണ് ഈ സർക്കാരിന്റെ വിദേശ നയം . അദ്ദേഹം വ്യക്തമാക്കി.എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ച സർക്കാരാണിത്.പത്ത് കോടി ടോയിലറ്റുകൾ പണിതിട്ടുണ്ട്. നടപ്പാകാതെ കിടന്ന 99 പദ്ധതികൾ കൃഷിക്കാർക്ക് വേണ്ടി നടപ്പിലാക്കിയ സർക്കാരാണിത്.
വ്യോമസേനക്ക് ആവശ്യമായ ആയുധങ്ങൾ വാങ്ങാതെ ദുർബലപ്പെടുത്തിയവരാണ് കോൺഗ്രസ് സർക്കാർ. ഞങ്ങൾ വന്നതിന് ശേഷമാണ് പ്രതിരോധരംഗത്ത് പുതിയ ആയുധങ്ങൾക്ക് കരാറുകൾ ഒപ്പിട്ടതെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ഓടി ഒളിച്ചല്ല വെല്ലുവിളികൾ നേരിട്ടാണ് ശീലം, രാജ്യത്തെ കൊള്ളയടിച്ചവർ മോദിയെ പേടിക്കും , പേടിച്ചേ മതിയാകൂവെന്നും മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.