കൊൽക്കത്ത : ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും. ഷില്ലോംഗിലെ സി ബി ഐ ഓഫിസില്‍ വച്ചാകും ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാജീവ് കുമാറിനോട് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ചോദ്യം ചെയ്യലിനായി രാജീവ് കുമാർ ഷില്ലോംഗിലെത്തി.
1989 പശ്ചിമ ബംഗാൾ കേഡർ ഐപിഎസ് ഉദ്ദ്യോഗസ്ഥനായ രാജീവ് കുമാറിനായിരുന്നു ശാരദ ചിട്ടി തട്ടിപ്പു കേസിന്റെ പ്രത്യേക അന്വേഷണ ചുമതല ഉണ്ടായിരുന്നത്. കേസിൽ നഷ്ടപ്പെട്ട ഫയലുകളെക്കുറിച്ച് ചോദിച്ചറിയുവാൻ സിബിഐ രണ്ടു വട്ടം രാജീവ് കുമാറിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.
ഇക്കാര്യമുൾപ്പെടെ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ രാജീവ് കുമാറിൽ നിന്ന് അറിയാൻ കഴിയുമെന്നാണ് സിബിഐ പ്രതീക്ഷിക്കുന്നത്.
കേസ് വൈകിപ്പിക്കാനും ഇല്ലാതാക്കുവാനുമുള്ള ശ്രമങ്ങളിൽ രാജീവ് കുമാറിന് പങ്കുണ്ടെന്നാണ് സിബിഐ കരുതുന്നത്. ചിട്ടി തട്ടിപ്പു കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി 2013 ലാണ് രാജീവ് കുമാർ നിയമിതനാകുന്നത്. നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത യോഗത്തിലും രാജീവ് കുമാർ പങ്കെടുക്കാതിരുന്നത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
രാജീവ് കുമാറിനെ ചോദ്യം ചെയ്യാൻ വന്ന സിബിഐ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി മമതയുടെ പിന്തുണയോടെ പൊലീസ് അറസ്റ്റ് ചെയ്തത് നിരവധി പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു.