ഗുവാഹത്തി: പൗരത്വ ബിൽ അസമിലെയോ മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയോ ജനതാൽപ്പര്യത്തെ ഹനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാലങ്ങളോളം രാജ്യത്തെ നശിപ്പിച്ചവർ സ്വന്തം താൽപര്യത്തിനായി ബില്ലിനെക്കുറിച്ച് തെറ്റായിപ്രചരണം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അസമിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഒരാളുടെയും താൽപര്യം ഹനിച്ചല്ല പൗരത്വ നിയമഭേദഗതി ബിൽ. അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുമ്പോൾ അവർക്ക് ആശ്വാസമേകാതിരിക്കാനാകില്ല. എന്നാൽ വ്യക്തമായ അന്വേഷണങ്ങൾക്കും പരിശോധനകൾക്കും ശേഷം മാത്രമെ പൗരത്വം അനുവദിക്കുകയുള്ളൂവെന്നും നരേന്ദ്രമോദി വ്യക്തമാക്കി. ബില്ലിനെക്കുറിച്ച് പ്രതിപക്ഷം കുപ്രചാരണം നടത്തുകയാണ്. സ്വന്തം താൽപര്യം സംരക്ഷിക്കാനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക വൈവിധ്യം സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ബാദ്ധ്യസ്ഥമാണ്. മേഖലയുടെ വികസനം സർക്കാരിന്റെ പ്രഥമ പരിഗണനയാണ് 14,000 കോടി രൂപയുടെ വികസന പദ്ധതികളാണ് അസമിൽ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ അരുണാചൽ പ്രദേശിലും വിവിധ വികസനപദ്ധതികൾക്ക് പ്രധാനമന്ത്രി ആരംഭം കുറിച്ചു. 4000 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് അരുണാചൽ പ്രദേശിൽ പ്രധാനമന്ത്രി തുടക്കം കുറിച്ചത്.
പുതിയ വിമാനത്താവളവും റെയിൽപ്പാതകളും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഴുവൻ വീടുകളിലും വൈദ്യുതിയെത്തിച്ച അരുണാചൽപ്രദേശ് സർക്കാരിനെ അ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.