മൂന്നാർ: മൂന്നാറിൽ അനധികൃത നിർമ്മാണത്തിനെതിരെ നടപടിയെടുത്ത സബ് കളക്ടർക്ക് എംഎൽഎയുടെ ശകാരം. സ്റ്റോപ്പ് മെമ്മോ മറികടന്ന് നിർമ്മാണം തുടർന്ന പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലഷ്യത്തിന് നടപടി ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകുമെന്ന് ദേവികുളം സബ് കളക്ടർ രേണു രാജ് പറഞ്ഞു.
മൂന്നാറിൽ മുതിരപ്പുഴയാറിന്റെ തീരം കൈയ്യേറി പഞ്ചായത്ത് നിർമ്മിക്കുന്ന വനിതാ വ്യവസായ കേന്ദ്രത്തിന്നാണ് ദേവികുളം റവന്യു വകുപ്പ് സ്റ്റോപ്പ് മെമോ നൽകിയിരുന്നത്. എന്നാൽ നിർമ്മാണം തുടർന്നതിനാൽ ദേവികുളം സബ്കളക്ടർ രേണു രാജിന്റെ നിർദ്ദേശപ്രകാരം തഹസിൽദാർ എത്തി നിർമ്മാണം നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. ഈ സമയം എം.എൽ എ എസ്.രാജേന്ദ്രൻ അടക്കമുള്ള സി പി എം പ്രവർത്തകർ എത്തി റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞു.
എന്നാൽ സ്റ്റോപ്പ് മെമ്മോ മറികടന്ന് നിർമാണം നടത്തിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലഷ്യ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച റിപ്പോർട്ട് നൽകുമെന്ന് സബ് കള്ക്ടർ അറിയിച്ചു. എംഎൽഎയെ താൻ അധിക്ഷേപിച്ചതായുള്ള എസ്.രാജേന്ദ്രന്റെ വാദവും സബ് കളക്ടർ രേണുരാജ് നിഷേധിച്ചു.