വർക്കല: ശ്രീനാരായണഗുരുതീർത്ഥാടന സർക്യൂട്ടിന്റെ ഉദ്ഘാടനച്ചടങ്ങിലും ശിവഗിരിമഠത്തെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച് സംസ്ഥാന സർക്കാർ. കേന്ദ്രത്തിനും ശിവഗിരിമഠത്തിനും സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങളുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
എന്നാൽ ഗൂഡ നീക്കങ്ങൾ ശിവഗിരി മഠത്തിന്റെ രീതിയല്ലെന്നും മഠത്തിന് രാഷ്ട്രീയ താൽപ്പര്യങ്ങളില്ലെന്നും സ്വാമി ശാരദാനന്ദ കടകം പള്ളിക്ക് മറുപടി നൽകി.വികസന കാര്യത്തിൽ എല്ലാവരെയും ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ട് പോകാനാണ് ശ്രമിക്കുന്നതെന്ന് സർക്യൂട്ട് ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്റെ സ്വദേശി ദർശന് പദ്ധതിയുടെ ഭാഗമായി ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ശ്രീനാരായണഗുരു തീർത്ഥാടന സർക്യൂട്ടിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മഠത്തിനെതിരായ കടകംപള്ളിയുടെ വിമർശനം.
കേന്ദ്ര വിനോദ സഞ്ചാര വകുപ്പാണ് പദ്ധതി നടപ്പിലാക്കിയത്. 69.47 കോടി രൂപയാണ് ശിവഗിരി ശ്രീനാരായണഗുരു തീർത്ഥാടന സർക്യൂട്ടിനായി കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് ചെലവഴിച്ചത്.
സംസ്ഥാന സർക്കാരിനെ അറിയിക്കാതെയാണ് പദ്ധതി നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രസർക്കാർ മുഖ്യമന്ത്രി പിണറായി വിജയനും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും നൽകിയ കത്തുകൾ കഴിഞ്ഞ ദിവസം അൽഫോൺസ് കണ്ണന്താനം പുറത്തുവിട്ടിരുന്നു.