കോഴിക്കോട്: കേരളത്തിലും സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറാണെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അക്രമരാഷ്ട്രീയം ഉപേക്ഷിച്ചാൽ സഹകരിക്കുന്നതിന് മടിയില്ലെന്ന് അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. ദേശീയ തലത്തിൽ സിപിഎം നിലപാടിൽ വ്യക്തതയില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
സബ് കളക്ടർക്കെതിരായ എംഎൽഎയുടെ പരാമർശം സിപിഎമ്മിന്റെ ജീർണതയാണ് പ്രകടമാക്കുന്നത്. വിജയസാധ്യത മാത്രം കണക്കിലെടുത്താകും സ്ഥാനാർത്ഥിയെ നിർണയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലോക് സഭാ തെരഞ്ഞെടുപ്പിൽ യോജിക്കാവുന്ന എല്ലാവരുമായി യോജിക്കുമെന്ന നിലപാടാണ് കോൺഗ്രസിനെന്ന് കെ സി വേണുഗോപാൽ എംപി പറഞ്ഞു. ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയാണ് ലക്ഷ്യം. കേരളത്തിലെ കാര്യങ്ങൾ കേരള ഘടകം തീരുമാനിക്കുമെന്നും ആലപ്പുഴയിൽ പറഞ്ഞു.
നേരത്തെ ബംഗാളിൽ യോജിച്ച് പ്രവർത്തിക്കുന്നതിനായി സിപിഎമ്മും കോൺഗ്രസും തമ്മിൽ ധാരണയിലെത്തിയിരുന്നു. ഇതിന് പുറമെ, കോൺഗ്രസുമായി വേദി പങ്കിടണമെന്ന ആവശ്യവുമായി സിപിഎം ബംഗാൾ ഘടകം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.