ന്യൂഡൽഹി : സിപിഎം ആന്ധ്രാ ഘടകം നോട്ട് നിരോധനത്തിനു ശേഷം കോടികൾ പാർട്ടിപത്രത്തിന്റെ അക്കൗണ്ടിൽ ഇട്ടതായി റിപ്പോർട്ട് . 127 കോടിരൂപ സിപിഎം ആന്ധ്രാ ഘടകത്തിന്റെ നിയന്ത്രണത്തിലുള്ള പ്രജാശക്തി പ്രിന്റേഴ്സ് ആൻഡ് പബ്ലിഷേഴ്സിന്റെ അക്കൗണ്ടിലിട്ടതായാണ് റിപ്പോർട്ട്. ഇതിനെതിരെ അന്വേഷണം ആരംഭിച്ചപ്പോൾ പ്രജാശക്തിയുടെ നിയന്ത്രണത്തിലുള്ള 10ടിവി ചാനൽ വിറ്റതായും കണ്ടെത്തി. സിപിഎം കേന്ദ്രനേതൃത്വം പാർട്ടി തലത്തിൽ അന്വേഷണം തുടങ്ങിയതായും റിപ്പോർട്ടുണ്ട്.
കമ്പനി കാര്യ സഹമന്ത്രി പി.പി ചൗധരി 2018 മാർച്ച് 3 ന് ലോക്സഭയിൽ കൊടുത്ത മറുപടിയിൽ തന്നെ പ്രജാശക്തി പ്രിന്റേഴ്സ് ആൻഡ് പബ്ലിഷേഴ്സിന്റെ പേരിൽ അന്വേഷണം ആരംഭിച്ചതായി വ്യക്തമാക്കിയിരുന്നു. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസിയാണ് അന്വേഷണം നടത്തുകയെന്നും അന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു
2019 ജനുവരി 4 നും കേന്ദ്രമന്ത്രി പി.പി ചൗധരി ഇത് ആവർത്തിച്ചിട്ടുണ്ട്. 2017-18 സാമ്പത്തിക വർഷത്തിൽ അന്വേഷണ പരിധിയിൽ വന്ന കമ്പനികളിലാണ് പ്രജാശക്തി ഉൾപ്പെട്ടിട്ടുള്ളത്. ഇതിനെതിരെ അന്വേഷണം നടത്തിയെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെയാണ് പാർട്ടിതലത്തിൽ അന്വേഷണം ആരംഭിച്ചത്. പോളിറ്റ് ബ്യൂറോ അംഗം ബിവി രാഘവലുവിനെതിരെ എതിർപക്ഷം കഴിഞ്ഞ മാർച്ചിൽ തന്നെ പരാതി നൽകിയിരുന്നു. പ്രകാശ് കാരാട്ടിനൊപ്പം നിൽക്കുന്ന രാഘവലുവിനെ സംരക്ഷിക്കുകയായിരുന്നെന്നും ആക്ഷേപമുണ്ട്.
പ്രജാശക്തിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച 2018 മാർച്ചിനു ശേഷമാണ് പാർട്ടി ചാനലായ 10ടിവി വിറ്റത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ ബന്ധുക്കളാണ് ചാനൽ വാങ്ങിയതെന്നാണ് സൂചനകൾ. അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് ചാനൽ വിറ്റതെന്നും ആരോപണമുണ്ട്.
ക്വിറ്റ് ഇന്ത്യ സമരകാലത്ത് ബ്രിട്ടീഷുകാർക്ക് അനുകൂലമായി പ്രവർത്തിച്ച പത്രമാണ് പ്രജാശക്തി . ക്വിറ്റ് ഇന്ത്യ സമരത്തെ തകർക്കാൻ നിരന്തരം വാർത്തകൾ കൊടുക്കുകയും ബ്രിട്ടീഷ് ഭരണത്തിനനുകൂലമായി നിലപാടെടുക്കുകയും ചെയ്തിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ബ്രിട്ടീഷ് അനുകൂല നയത്തിന്റെ ഭാഗമായിരുന്നു പാർട്ടി പത്രത്തിന്റെ ക്വിറ്റ് ഇന്ത്യ വിരുദ്ധ നിലപാട്