ഗ്രാമീണ ഉത്സവക്കാഴ്ച്ചകളും നാട്ടുചന്തകളുമെല്ലാം മുസഫയിലെ മലയാളി സമാജം അങ്കണത്തിൽ പുനരാവിഷ്കരിച്ചിരുന്നു. സമാജം വനിതാ വിഭാഗത്തിന്റെയും അബുദാബിയിലെ മറ്റ് സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലുള്ള ഇരുപത്തഞ്ചോളം സ്റ്റാളുകൾ മേളയുടെ ഭാഗമായി . ഗ്രാമീണ ഭക്ഷ്യ വിഭവങ്ങളുടെ തത്സമയ പാചകം, വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും സ്റ്റാളുകൾ, ആരോഗ്യ പരിശോധനാ കേന്ദ്രങ്ങൾ എന്നിവയെല്ലാം ഇത്തവണത്തെ പ്രത്യേകതകളായിരുന്നു. കേരളോത്സവത്തിന്റെ രണ്ടാം ദിവസം 51 പേർ അണിനിരന്ന പഞ്ചാരിമേളം അരങ്ങേറി.ഇതിൽ ഏഴു പേരുടെ അരങ്ങേറ്റവേദികൂടിയായി സമാജം അങ്കണം. പങ്കെടുത്ത ഭൂരിഭാഗം കലാകാരന്മാരും സമാജത്തിന്റെ അംഗങ്ങൾ ആണെന്നതായിരുന്നു മറ്റൊരു സവിശേഷത.കേരളോത്സത്തിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന കലാപരിപാടികളും അരങ്ങേറി..മുസഫ വ്യാവസായിക മേഖലയിലെ സമാജം അങ്കണത്തിൽ കേരളോത്സവം സംഘടിപ്പിച്ചതിനാൽ തൊഴിലാളി ക്യാമ്പുകളിൽ നിന്നുള്ള നിരവധിപ്പേർക്ക് പങ്കെടുക്കാനുള്ള അവസരം കൂടിയാണ് ലഭിച്ചത്.