കണ്ണൂർ : മുസ്ലിംലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ വധിച്ചതുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജനെതിരെ കുറ്റപത്രം. തലശ്ശേരി കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. രണ്ടാഴ്ച്ച മുൻപാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സിബിഐ പുതിയ കുറ്റപത്രം സമർപ്പിച്ചത്.302,102 ബി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
2012 ഫെബ്രുവരി 20 നായിരുന്നു സംഭവം . പി ജയരാജന്റെ വാഹന വ്യൂഹത്തിനു നേരേ കല്ലെറിഞ്ഞു എന്നാരോപിച്ചായിരുന്നു കൊലപാതകം. കണ്ണപുരം കീഴറയിലെ വള്ളുവൻകടവിൽ വച്ച് വളഞ്ഞിട്ട് പിടികൂടി രണ്ടരമണിക്കൂർ ബന്ദിയാക്കി വെച്ച് മർദ്ദിച്ചതിനു ശേഷമായിരുന്നു ഷുക്കൂറിനെ വധിച്ചത്. ഷുക്കൂറിനെ രക്ഷിക്കാൻ ബന്ധുക്കൾ പ്രാദേശിക നേതാക്കളോട് കേണപേക്ഷിച്ചിട്ടും വധിക്കുകയായിരുന്നു.
സിപിഎം -ഡിവൈഎഫ്ഐ നേതാക്കളാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതിന് അറസ്റ്റിലായത്. ഗൂഢാലോചനക്കേസിൽ പി ജയരാജനെ അറസ്റ്റ് ചെയ്തതിന് അന്ന് കണ്ണൂരിൽ വലിയ അക്രമ സംഭവങ്ങൾ നടന്നിരുന്നു. ടി.വി രാജേഷ് എം.എൽ.എയും കേസിൽ പ്രതിയാണ്. രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.