ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ . മോദി പാകിസ്ഥാൻ പ്രധാനമന്ത്രിയെപ്പോലെയാണ് പെരുമാറുന്നത്. ഫെഡറൽ സംവിധാനം അട്ടിമറിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും കെജരിവാൾ ഡൽഹിയിൽ പറഞ്ഞു.
തെലുഗുദേശം പാർട്ടി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു നടത്തുന്ന ഉപവാസ സമരത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കെജരിവാൾ. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ ആന്ധ്ര ഭവനിൽ ഉപവാസം അനുഷ്ടിക്കുകയാണ് ചന്ദ്രബാബു നായിഡു.
ലോകത്തെ ഏറ്റവും വലിയ നുണയനാണ് മോദി. ആന്ധ്രയ്ക്ക് പ്രത്യേക പദവി കൊടുക്കുമെന്ന് മോദി പല പ്രാവശ്യം പറഞ്ഞിട്ടുണ്ടെന്നും കെജരിവാൾ കൂട്ടിച്ചേർത്തു. തിരുപ്പതി ക്ഷേത്രത്തിൽ മോദി ഇക്കാര്യം പ്രതിജ്ഞ ചെയ്തിരുന്നുവെന്നും കെജരിവാൾ ആരോപിച്ചു.
മോദി ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയല്ല. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് . പാകിസ്ഥാൻ പ്രധാനമന്ത്രിയെപ്പോലെ പെരുമാറരുതെന്നും കെജരിവാൾ ഓർമ്മിപ്പിച്ചു. അഴിമതിക്കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാൻ സിബിഐ സംഘമെത്തിയതിനേയും ഡൽഹി മുഖ്യമന്ത്രി വിമർശിച്ചു. ഇത് ഫെഡറൽ സംവിധാനത്തെ തകർക്കുമെന്നും കെജരിവാൾ ചൂണ്ടിക്കാട്ടി.
നരേന്ദ്രമോദിയും അമിത് ഷായും ഇനി അധികാരത്തിൽ വന്നാൽ ഇന്ത്യ ഇല്ലാതെയാകുമെന്നും കെജരിവാൾ ആരോപിച്ചു.