കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കാം സിബിഐ കുറ്റപത്രം സമർപ്പിച്ചതെന്ന് ഹൈക്കോടതി മുൻ ജഡ്ജി റിട്ടേഡ് ജസ്റ്റിസ് കെമാൽ പാഷ. കേസിൽ നീതി നടപ്പാകണം. കേരള പോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്ന് തോന്നാത്തതിനാലാണ് കേസ് സിബിഐക്ക് വിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഷുക്കൂർ വധക്കേസ് അന്വേഷണം സിബിഐക്ക് മാറി ഉത്തരവിട്ടത് കെമാൽ പാഷയായിരുന്നു.
അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. 302, 120 ബി എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ജയരാജനെതിരെ ചുമത്തിയാണ് സിബിഐ തലശ്ശേരി കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.
ഷുക്കൂർ വധക്കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ 118 വകുപ്പ് പ്രകാരം ഷുക്കൂറിനെ പാർട്ടിക്കാർ പിടികൂടിയ വിവരം അറിഞ്ഞിട്ടും കൊലപാതകം നടത്തുന്നത് തടയാൻ ശ്രമിച്ചില്ല എന്ന കുറ്റമായിരുന്നു ജയരാജനെതിരെ ചുമത്തിയിരുന്നത്.
എന്നാൽ സിബിഐ നടത്തിയ തുടരന്വേഷണത്തിനൊടുവിലാണ് ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം നൽകിയത്. പി. ജയരാജനും ടി.വി.രാജേഷ് എം.എൽ.എയും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടതിന് മണിക്കൂറുകൾക്കകമാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. ഷുക്കൂറിനെ പാർട്ടിക്കാർ പിടികൂടി പൂട്ടിയിട്ടെന്നും അക്രമി സംഘത്തിൽ ഷുക്കൂറുണ്ടെന്ന് അരിയിൽ ലോക്കൽ സെക്രട്ടറി ഉറപ്പ് വരുത്തിയെന്നും പിന്നീട് സി.പി.എം സംഘം കൊലപ്പെടുത്തുകയായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
പി.ജയരാജനെയും ടി.വി.രാജേഷ് എം.എൽ.എയും പ്രവേശിപ്പിച്ച ആശുപത്രിയിൽ വെച്ച് കൊലപാതക ഗൂഢാലോചന നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കൊലപാതകം നടന്ന് ഏഴ് വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പി.ജയരാജൻ മത്സരിക്കാൻ സാധ്യതയുണ്ടെന്ന വാർത്തകൾക്കിടയിൽ കുറ്റപത്രം വന്നതോടെ സിപിഎം കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണ്.