തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന തിരുവനന്തപുരം ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്ന് തുടക്കം. രാത്രിയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ കണ്ണകി ദേവിയെ കാപ്പുകെട്ടി ക്ഷേത്രനടയിൽ കുടിയിരുത്തും. ഇരുപതാം തീയതിയാണ് ലോക പ്രശസ്തമായ പൊങ്കാല
അനന്തപുരി ഇനി ഉത്സവ നാളുകളിലേക്ക്. തിരുവനന്തപുരത്തെ ആബാലവൃദ്ധം ജനങ്ങൾ ആറ്റുകാലമ്മയുടെ ഉത്സവത്തെ വരവേൽക്കാൻ കൈ മെയ് മറന്ന് ഒരുങ്ങിക്കഴിഞ്ഞു. ആറ്റുകാലമ്മയുടെ തിരുസന്നിധിയിൽ ഇന്നാരംഭിക്കുന്ന ഉത്സവ ചടങ്ങുകൾ 21നാണ് സമാപിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ പ്രശസ്തമായ ആറ്റുകാൽ പൊങ്കാല 20 ന് നടക്കും.
ഇന്ന് രാത്രി ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ കണ്ണകി ദേവിയെ കാപ്പുകെട്ടി ക്ഷേത്ര നടക്കു മുമ്പായി കുടിയിരുത്തും. പതിനാറാം തീയതി മുതലാണ് കുത്തിയോട്ടം ചടങ്ങുകൾ ആരംഭിക്കുക. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് സുഖ ദർശനത്തിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
ഉന്നത പോലീസ് അധികാരികളുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേകം വൈദ്യുതീകരണവും കെഎസ്ഇബി നടത്തി കഴിഞ്ഞു.
ഉത്സവനാളുകളിൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്