കോഴിക്കോട്: സിമന്റിന്റെ വില പാക്കറ്റൊന്നിന് 25 രൂപ വെച്ച് ഇന്ന് മുതല്‍ വര്‍ധിപ്പിച്ചതോടെ രാജ്യത്ത് തന്നെ സിമെന്റ് വില ഏറ്റവുമധികം ഉയര്‍ന്ന സംസ്ഥാനമായി മാറിയിരിക്കുയാണ് കേരളം. രണ്ടാഴ്ചക്കിടെ സിമന്റ് വില 75 രൂപ കൂടിയിട്ടും സംസ്ഥാന സര്‍ക്കാര്‍ യാതൊരു വിധ ഇടപെടലുകളും നടത്താത്തത് ദുരൂഹത സൃഷ്ടിക്കുന്നു.
ഈ മാസത്തിന്റെ തുടക്കത്തിലാണ് സിമന്റ് കമ്പനികള്‍ പാക്കൊറ്റൊന്നിന് 50 രൂപ വീതം വില വര്‍ധിപ്പിച്ച് കേരളത്തില്‍ വലിയ കൊള്ള നടത്താന്‍ ആരംഭിച്ചത്. സാധാരണക്കാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് സിമന്റ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് അറിയിച്ചുവെങ്കിലും അധികാരികള്‍ അത് അവഗണിക്കുകയായിരുന്നു.
സിമന്റ് കമ്പനികളുടെ പ്രതിനിധികളുയെും വിതരണക്കാരെയും ചര്‍ച്ചക്ക് വിളിക്കുമെന്ന വ്യവസായമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഒതുങ്ങി സര്‍ക്കാരിന്റെ ഇടപെടലുകള്‍. സ്വകാര്യകമ്പനികള്‍ വില വര്‍ധിപ്പിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമെന്റ്സും മുപ്പത് രൂപ വീതം വില കൂട്ടുകയുണ്ടായി.
വില വര്‍ധനവിലൂടെ കമ്പനികള്‍ കോടികളുടെ ലാഭം ഉണ്ടാക്കുമ്പോള്‍ അധിക നികുതിയായി ചെറിയ വിഹിതം മാത്രമാണ് സര്‍ക്കാരിന് ലഭിക്കുന്നത്. കമ്പനികളുടെ ഈ അമിതചൂഷണം തടയാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഈ മാസം അവസാനത്തോടെ നിര്‍മാണ ബന്ദ് നടത്താനാണ് നിര്‍മാണ – വ്യാപാര മേഖലയിലുള്‍പ്പെട്ട സംഘടനകളുടെ തീരുമാനം.
ലൈഫ് പദ്ധതിയിലേക്കടക്കം അധിക ചിലവ് ഉണ്ടായിട്ടും കേരളത്തിലെ ഏറ്റവും വലിയ സിമന്റ് ഉപഭോക്താക്കളായ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തത് ദുരൂഹത ഉളവാക്കുന്നു.