ന്യൂഡൽഹി : ശബരിമലയിലെ യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് പുന:പരിശോധന ഹർജികൾ പരിഗണനയിരിക്കെ കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിലെ ന്യായാധിപൻ പൊതുവേദിയിൽ കേസിനെക്കുറിച്ച് പരാമർശം നടത്തിയത് വിവാദമാവുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആണ് ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ശബരിമല കേസിനെപ്പറ്റി പരാമർശം നടത്തിയത്.
2018 ലെ ചരിത്ര വിധികളിലൊന്നായാണ് താൻ കൂടി അംഗമായ ബെഞ്ച് വിധി പറഞ്ഞ ശബരിമല കേസിനെ ജസ്റ്റിസ് ചന്ദ്രചൂഡ് വിശേഷിപ്പിച്ചത്. സുപ്രീം കോടതിയിൽ പുന:പരിശോധന ഹർജികൾ പരിഗണിക്കുന്ന വിഷയത്തിൽ വാദം നടന്നുകൊണ്ടിരിക്കെയാണ് ജസ്റ്റിസിന്റെ പരാമർശം.
അൻപത്താറ് റിവ്യു ഹർജികളും നാല് റിട്ട് ഹർജികളുമാണ് ശബരിമല യുവതി പ്രവേശന വിധിയുടെ പുന: പരിശോധനയ്ക്കായി സമർപ്പിച്ചിട്ടുള്ളത്.കഴിഞ്ഞ ഫെബ്രുവരി ആറിന് കോടതിയിൽ ഇത് സംബന്ധിച്ച വാദം നടന്നിരുന്നു. വാദത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർ തങ്ങളുടെ വാദങ്ങൾ ഒരാഴ്ച്ചയ്ക്കകം എഴുതി നൽകാനും കോടതി നിർദ്ദേശിച്ചിരുന്നു.ഇതിനിടയിലാണ് വിധി പറയേണ്ട അഞ്ചംഗ ഭരണഘടന ബെഞ്ചിലെ ജഡ്ജി തന്നെ മുൻവിധി ചരിത്രപരമെന്ന് വിശേഷിപ്പിച്ചത്.
മുൻവിധികളോടെയാണ് ജഡ്ജി നിലവിൽ നടന്നു കൊണ്ടിരിക്കുന്ന കേസിനെ സമീപിക്കുന്നതെങ്കിൽ ഹർജിക്കാർക്ക് എങ്ങനെയാണ് നീതി ലഭിക്കുക എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. ജസ്റ്റിസ് ചന്ദ്രചൂഡ് ശബരിമല വിധി കേൾക്കുന്ന ബെഞ്ചിൽ നിന്ന് സ്വയം മാറിനിൽക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.