ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വിദേശ വിമാനക്കമ്പനിയുടെ ദല്ലാളാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് . രാഹുൽ ആരോപിക്കുന്ന മെയിൽ എയർബസുമായി ബന്ധപ്പെതാണ് . ഇതും റഫേലുമായി എന്താണ് ബന്ധമെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു. റഫേലിനോട് മത്സരിക്കുന്ന വിമാനക്കമ്പനികളുടെ ദല്ലാളായാണ് രാഹുൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എയർബസിന്റെ സ്വകാര്യ മെയിൽ എങ്ങനെയാണ് ലഭിച്ചതെന്ന് രാഹുൽ വ്യക്തമാക്കണം. ആരാണ് രാഹുലിന് ഇത് നൽകിയത് . യുപിഎ കാലത്ത് നടന്ന ചില കരാറുകളിൽ സംശയിക്കപ്പെടുന്ന കമ്പനിയാണ് എയർബസ്. രാജീവ് തൽവാറിന് 100 കോടി നൽകിയ കമ്പനിയാണ് ഇതെന്നും രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി.
അതേസമയം രാഹുലിന്റെ ആരോപണം നിഷേധിച്ച് റിലയൻസ് രംഗത്തെത്തി. എയർബസ് കമ്പനിയുടെ ഇ മെയിലാണ് രാഹുൽ ഗാന്ധി പുറത്തു വിട്ടത്. ഇത് എയർബസ് ഹെലികോപ്ടറും റിലയൻസുമായുള്ള കരാറിനു മുന്നോടിയായുള്ള മെയിലാണ്. എന്നാൽ എയർബസ് മഹീന്ദ്രയുമായാണ് കരാർ ഉറപ്പിച്ചിട്ടുള്ളത്. ഫ്രാൻസ് – ഇന്ത്യ ഉഭയകക്ഷി കരാർ ഒപ്പിട്ടത് 2016 ജനുവരിയിലാണ്. സത്യം വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണെന്നും റിലയൻസ് വക്താവ് വ്യക്തമാക്കി.
റഫേൽ ഇടപാടിനെതിരെ രാഹുൽ രംഗത്ത് വരുന്നത് കരാർ നേടാനായി മത്സരിച്ച മറ്റ് കമ്പനികൾക്ക് വേണ്ടിയാണെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. റഫേലിനോട് അവസാനം വരെ മത്സരിച്ച യൂറോഫൈറ്റർ ടൈഫൂണിന്റെ പിന്നിലുള്ള രാജ്യങ്ങൾക്ക് വേണ്ടി രാഹുൽ പ്രവർത്തിക്കുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ജർമ്മനി. ബ്രിട്ടൻ , സ്പെയിൻ , ഇറ്റലി എന്നീ രാജ്യങ്ങളിലെ കമ്പനികളുടെ കൺസോർഷ്യമാണ് യൂറോഫൈറ്റർ നിർമ്മിക്കുന്നത്.