റാഞ്ചി: ഐഎസ് ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ വീണ്ടും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു. 1908 ലെ ആക്ടിലെ 16ാം വകുപ്പനുസരിച്ചാണ് സംഘടനയുടെ നിരോധനം. ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് സംഘടന നിരോധിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20 ന് ഐഎസ് ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സംഘടനയെ നിരോധിച്ചിരുന്നു. എന്നാല്‍, സംഘടന നിരോധനം ആഗസ്റ്റോടുകൂടി ഹൈക്കോടതി മരവിപ്പിച്ചിരുന്നു.
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് ഐഎസുമായുള്ള ബന്ധം നേരത്തെ വെളിപ്പെട്ടിരുന്നു. കേരളത്തില്‍ നിന്നുള്ള പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങള്‍ സിറിയയിലെ ഐഎസ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതായി തെളിഞ്ഞിരുന്നു.
കേരളത്തില്‍ രൂപം കൊണ്ട മതമൗലികവാദ സംഘടനയായ എന്‍ഡിഎഫിന്റെ പുതിയ രൂപമാണ് പോപ്പുലര്‍ ഫ്രണ്ട്.
പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയതിന്റെ പിന്നിലും ഇതേ സംഘടനയായിരുന്നു. മാത്രമല്ല കണ്ണൂരിലെ ക്യാമ്പില്‍നിന്ന് എന്‍ഐഎ വാളുകള്‍ കണ്ടെത്തിയ സംഭവം, ബോംബുനിര്‍മാണം, ബെംഗളൂരുവിലെ ആര്‍എസ്എസ്. നേതാവ് രുദ്രേഷിന്റെ കൊലപാതകം, ഐഎസുമായി ചേര്‍ന്നു നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍ എന്നിവയിലും പോപ്പുലര്‍ ഫ്രണ്ടിനു പങ്കുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
ഐഎസ് ബന്ധത്തിന്റെ പേരില്‍ കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തവരിലും കാണാതായവരിലും കൊല്ലപ്പെട്ടവരിലുമായി പത്തോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുണ്ടെന്ന് നേതൃത്വവും സമ്മതിക്കുന്നു.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഭീകരവാദ ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നും ബോംബുകള്‍ നിര്‍മിക്കുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ഐഎ അന്വേഷിക്കുന്ന മിക്ക ഭീകരപ്രവര്‍ത്തന കേസുകളിലും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ട്. കഴിഞ്ഞ കുറേക്കാലമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.