ഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ ആരോപണ വിധേയരായ അഞ്ചു കമ്മ്യൂണിസ്റ്റ് ഭീകരബന്ധമുള്ള ആക്ടിവിസ്റ്റുകള്‍ക്ക് കനത്ത തിരിച്ചടി. കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നതിനാല്‍ ജാമ്യം നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കുറ്റപത്രം സമര്‍പ്പിക്കാന്‍ സമയപരിധി നിശ്ചയിച്ച മുംബൈ ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി റദ്ദാക്കി.
സുരേന്ദ്ര ഗഡ്ലിംഗ്, സുധീര്‍ ധാവ്ലെ, മഹേഷ് റാവത്ത്, റൊണവില്സണ്, ഷോമ സെന്‍ എന്നിവര്‍ക്കെതിരായ കേസിലാണ് സുപ്രീംകോടതിയുടെ നടപടി. കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നതിനാല്‍ ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റുകള്‍ക്ക് ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ കേസിന്റെ ഗൗരവം കണക്കിലെടുത്തു ആവശ്യം അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. ഒപ്പം കുറ്റപത്രം സമര്‍പ്പിക്കാന്‍ മുംബൈ ഹൈക്കോടതി നിശ്ചയിച്ച സമയപരിധിയും സുപ്രീംകോടതി റദ്ദാക്കി. ഇതോടെ ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റുകള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇനിയും കാലതാമസമെടുക്കും.
90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. സുപ്രീംകോടതി വിധിയോടെ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ആക്ടിവിസ്റ്റുകള്‍ക്ക് ജാമ്യം അനുവദിക്കണമെന്ന വ്യവസ്ഥയുടെ ആനുകൂല്യം ഇല്ലാതാകും. രാജീവ് ഗാന്ധി വധത്തിന് സമാനമായരീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടതിനാണ് മലയാളിയായ റൊണാ വിന്‍സന്‍ അടക്കമുള്ള കമ്മ്യൂണിസ്റ്റ് ഭീകരബന്ധമുള്ള ആക്ടിവിസ്റ്റുകള്‍ക്കെതിരെ കേസെടുത്തത്.
സാഹിത്യകാരന് വരവര റാവു അടക്കം അഞ്ചുപേര്‍ കേസുമായി ബന്ധപ്പെട്ടു നേരത്തെ പിടിയിലായിരുന്നു. പിടിയിലായവര്‍ക്കു കമ്മ്യൂണിസ്റ്റ് ഭീകരസംഘടനയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും മറ്റു തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് നേരത്തെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു