കൊച്ചി : എസ് രാജേന്ദ്രൻ എംഎൽഎ യ്ക്ക് തിരിച്ചടി, മൂന്നാറിൽ പഞ്ചായത്ത് നടത്തി വന്ന കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതിയുടെ സ്റ്റേ.ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനാണ് നിർദേശം.
എം വൈ ഔസേഫ് എന്നയാൾ നൽകിയ പൊതുതാല്പര്യ ഹർജിയിലാണ് കോടതിയുടെ സ്റ്റേ. തോട്ടം നിയമ പരിധിയിൽ വരുന്ന ഭൂമിയിൽ നിർമാണം നടത്താൻ അനുമതിയില്ലെന്നുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് സ്റ്റേ.
പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് സമീപത്താണ് പഞ്ചായത്ത് കെട്ടിടം നിർമ്മിക്കാൻ തുടങ്ങിയത് കെഡിഎച്ച് കമ്പനി പഞ്ചായത്തിന് വിട്ടു നല്കിയ സ്ഥലത്താണ് ഒരു കോടിയോളം രൂപ മുടക്കി പഞ്ചായത്ത് വനിതാ വ്യവസായ കേന്ദ്രം പണി കഴിപ്പിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ മുതിരപുഴയാറിന്റ തീരം കയ്യേറിയാണ് നിര്‍മ്മാണം നടത്തുന്നതെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകരടക്കം രംഗത്തെത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് നിലവില്‍ റവന്യൂ വകുപ്പ് അന്വേഷണം നടത്തി, എന്‍ഒസി വാങ്ങാതെയാണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് കെട്ടിട നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ദേവികുളം സബ് കളക്ടര്‍ രേണുരാജ് ഉത്തരവിട്ടത്. തുടർന്ന് രേണു രാജിനെ സ്ഥലം എംഎൽഎ എസ്. രാജേന്ദ്രൻ അപമാനിച്ചത് വൻ വിവാദമായിരുന്നു.
പഞ്ചായത്തിന്റെ ഭൂമിയിൽ നിർമ്മാണം നടത്തുന്നതിന് റവന്യു വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്ന വാദം ഉന്നയിച്ചാണ് എം എൽ എ അടക്കമുള്ളവർ രംഗത്തെത്തിയത്.
നിയമപ്രകാരം പുഴയിൽ നിന്ന് 45 മീറ്റർ അകലെ മാത്രമെ നിർമാണം നടത്താവു എന്നിരിക്കെ അഞ്ചു മീറ്റർ മാത്രം ദൂരപരിധിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ജില്ലാ കലക്ടർ റവന്യൂ മന്ത്രിയ്ക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.