ന്യൂഡൽഹി : റഫേൽ വിലപേശൽ കമ്മിറ്റി റിപ്പോർട്ടിൽ എതിരഭിപ്രായങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ചെയർമാനായിരുന്ന എയർമാർഷൽ ആർ.കെ.എസ് ബദൂരിയ. മൂന്ന് പേർ വിരുദ്ധാഭിപ്രായങ്ങൾ ഉന്നയിച്ചെങ്കിലും ഇതെല്ലാം ചർച്ചയിൽ ഉൾപ്പെടുത്തി എല്ലാവരും സമ്മതിച്ച റിപ്പോർട്ടാണ് സമർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സമഗ്രമായ ചർച്ചയുടെ ഭാഗമായുണ്ടാകുന്ന അഭിപ്രായങ്ങൾ മാത്രമാണവ. ഇതൊക്കെ പരിശോധിച്ച ശേഷമാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കുക. അഭിപ്രായങ്ങൾ എഴുതി സമർപ്പിക്കുക എന്നത് ഇത്തരം നടപടി ക്രമങ്ങളിൽ സാധാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ വിഷയങ്ങളും കൃത്യമായി വിലപേശൽ കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തന്റെ കുറിപ്പോട് കൂടിയാണ് റിപ്പോർട്ട് കൈമാറിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് പൂർണമാകുന്നതിനു മുൻപുള്ള അഭിപ്രായങ്ങൾ മാത്രമാണിവ . ഇതിനു ശേഷമാണ് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റഫേൽ ഇടപാടിൽ മൂന്ന് വിലപേശൽ കമ്മിറ്റി അംഗങ്ങൾ എതിരഭിപ്രായം പറഞ്ഞിട്ടുണ്ടെന്ന വാർത്ത രാവിലെ ഒരു ദേശീയ മാദ്ധ്യമം പുറത്തു വിട്ടിരുന്നു. എന്നാൽ സിഎജി റിപ്പോർട്ട് അനുസരിച്ച് എൻഡിഎ സർക്കാരിന്റെ കരാർ നേരത്തെ യുപിഎ മുന്നോട്ട് വച്ച ഇടപാടിനേക്കാൾ 2.86 ശതമാനം വിലക്കുറവിലാണ് ഒപ്പിട്ടതെന്ന് സി.എ.ജി വ്യക്തമാക്കിയിട്ടുണ്ട്.