തിരുവനന്തപുരം : റഫേൽ ഇടപാടിൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധിയ്ക്ക് ഉപദേശവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള.രാഹുൽ ഗാന്ധിപ്പേര് ഉപയോഗിച്ചാൽ മാത്രം പോരാ , ഇടയ്ക്കെങ്കിലും ഗാന്ധിജിയുടെ വചനങ്ങൾ കൂടി ഓർക്കണമെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
ചില മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് രാഹുൽ ഉന്നയിച്ച മണ്ടൻ ആരോപണങ്ങൾക്ക് മണിക്കൂറുകളുടെ പോലും ആയുസ്സുണ്ടായില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ സ്വാഭാവിക വിധിയാണത്.
ഒരു കള്ളം പറഞ്ഞാൽ അതിനെ താങ്ങി നിർത്താൻ ഒൻപത് കള്ളം പറയേണ്ടി വരും അതിനെ താങ്ങാൻ പത്തിരട്ടി കള്ളം വീണ്ടും പറയണം . ഇതിനെക്കാൾ എത്രയോ എളുപ്പമാണ് സത്യത്തിനൊപ്പം നിൽക്കൽ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം…
2.86 ശതമാനം വിലക്കുറവിലാണ് എൻ.ഡി.എ സർക്കാർ റഫേൽ കരാർ ഒപ്പിട്ടതെന്ന് സിഎജി വ്യക്തമാക്കിക്കഴിഞ്ഞു.ഇതോട െ കരാറിനെക്കുറിച്ച് രാഹുൽ ഗാന്ധി കെട്ടിപ്പൊക്കിയ നുണയുടെ ചീട്ടുകൊട്ടാരം തകർന്നടിഞ്ഞിരിക്കുകയാണ്.ദേ ശ സുരക്ഷയെ ബന്ധപ്പെടുത്തിയുള്ള കരാറിൽ യാതൊരു തെളിവുകളുമില്ലാതെ അസംബന്ധ ആരോപണങ്ങൾ മാത്രമായിരുന്നു രാഹുൽ ഇതുവരെ ഉന്നയിച്ചത്.
ചില മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് രാഹുൽ ഉന്നയിച്ച മണ്ടൻ ആരോപണങ്ങൾക്ക് മണിക്കൂറുകളുടെ പോലും ആയുസ്സുണ്ടായില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ സ്വാഭാവിക വിധിയാണത്. എത്രയൊക്കെ ശ്രമിച്ചാലും നുണയുടെ ഇരുട്ട് സത്യത്തിനു മുന്നിൽ നിഷ്പ്രഭമായിപ്പോകും.
2007 ൽ ആരംഭിച്ച റഫേൽ ഇടപാട് 2014 ആയിട്ടും മുന്നോട്ട് പോകാത്തതിനെ തുടർന്നാണ് വ്യോമസേനയുടെ അടിയന്തിര ആവശ്യം പരിഗണിച്ച് മോദി സർക്കാർ ഫ്രാൻസുമായി നേരിട്ട് കരാറിലെത്താൻ തീരുമാനിക്കുന്നത് .
ഇന്ത്യയിൽ സാങ്കേതിക കൈമാറ്റം വഴി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് നിർമ്മിക്കാൻ തീരുമാനിച്ച 108 വിമാനങ്ങളുടെ ഉത്തരവാദിത്വമേൽക്കാൻ ദെസ്സോ തയ്യാറാകാഞ്ഞതാണ് യുപിഎ ഇടപാട് അന്തിമ കരാറിലേക്കെത്താത്തതിന്റെ ഒരു കാരണം . മറ്റൊന്ന് ഫ്രഞ്ച് മനുഷ്യ ശേഷി മണിക്കൂറുകൾ ഇന്ത്യൻ അവസ്ഥയിലെത്തുമ്പോൾ 2.7 മടങ്ങ് വർദ്ധിപ്പിക്കണമെന്ന എച്ച്.എ.എല്ലിന്റെ ആവശ്യം ദെസ്സോ അംഗീകരിക്കാഞ്ഞതും.
യുപിഎ കരാറിനു വേണ്ടി മുന്നോട്ടു പോകുമ്പോൾ തന്നെ ദെസ്സോയെ തെരഞ്ഞെടുക്കുന്നതിനെതിരെ അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. ടെക്നിക്കൽ ഇവാല്വേഷൻ കമ്മിറ്റി ഒന്നിലധികം പ്രാവശ്യം ദെസ്സോയുടെ ടെണ്ടർ തള്ളിക്കളയണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും സമഗ്രമായ ചർച്ചകളുമൊക്കെ നടത്തിയാണ് ദെസ്സോയെ അവസാനം തെരഞ്ഞെടുക്കുന്നതും വിലപേശലുമായി മുന്നോട്ടു പോകുന്നതും.അതായത് ഒരു കരാറുമായി ബന്ധപ്പെട്ട് എതിരഭിപ്രായങ്ങളും അതിനോട് ബന്ധപ്പെട്ട കുറിപ്പുകളും സർവ്വസാധാരണമാണ് .
മോദി സർക്കാരിന്റെ റഫേൽ കരാറിൽ എതിരഭിപ്രായങ്ങൾ സമഗ്രമായി പരിശോധിച്ച് ചർച്ച ചെയ്താണ് അവസാന റിപ്പോർട്ട് സമർപ്പിച്ചത് ഏകകണ്ഠമായാണ്. റഫേൽ കരാറിന്റെ വിലപേശൽ കമ്മിറ്റിയുടെ ചെയർമാൻ ആർ.കെ.എസ് ബദൂരിയ തന്നെ ഇത് അസന്നിഗ്ദ്ധമായി വ്യക്തമാക്കിക്കഴിഞ്ഞു.
എൻ.ഡി.എ സർക്കാരിന്റെ റഫേൽ കരാറുമായി ബന്ധപ്പെട്ട് പരമോന്നത കോടതിയും സിഎജിയും വിധി പറഞ്ഞു കഴിഞ്ഞു. യു.പി.എ സർക്കാരിന്റെ കാലത്ത് നടന്ന ടുജി , കൽക്കരി ഇടപാടുകളിൽ ലക്ഷം കോടിയുടെ അഴിമതി സിഎജി കണ്ടെത്തിയ പോലെയല്ല. മോദി സർക്കാരിന്റെ റഫേൽ കരാറിൽ സംശയകരമായ ഒന്നും സിഎജിയോ സുപ്രീംകോടതിയോ കണ്ടെത്തിയിട്ടില്ല. ഇനിയും എവിടുന്നെങ്കിലും കിട്ടുന്ന പേപ്പറും ഉയർത്തിക്കാട്ടി കോൺഗ്രസ് അദ്ധ്യക്ഷൻ ആരോപണങ്ങളുന്നയിക്കുന്നത് ബാലിശമാണ്. പാർട്ടിക്കു നാണക്കേടാണ് .
ദേശസുരക്ഷയുമായി ബന്ധപ്പെട്ട കരാറാണ് . നമ്മുടെ വ്യോമസേന കഴിഞ്ഞ പത്തൊൻപത് വർഷമായി ആവശ്യപ്പെടുന്നതാണിത്. രാഷ്ട്രീയ ദുഷ്ടലാക്ക് മാറ്റിവച്ച് സഹകരിച്ച് മുന്നോട്ടു പോകുന്നതാണ് രാജ്യത്തിനും ജനങ്ങൾക്കും നല്ലതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ ഇനിയെങ്കിലും മനസ്സിലാക്കണം . ഭൂകമ്പമുണ്ടാക്കാൻ കൊണ്ടുവരുന്ന അമിട്ടുകളൊക്കെ കയ്യിലിരുന്നു പൊട്ടുന്ന അവസ്ഥയിൽ പ്രത്യേകിച്ചും.
ഒരു കള്ളം പറഞ്ഞാൽ അതിനെ താങ്ങി നിർത്താൻ ഒൻപത് കള്ളം പറയേണ്ടി വരും അതിനെ താങ്ങാൻ പത്തിരട്ടി കള്ളം വീണ്ടും പറയണം . ഇതിനെക്കാൾ എത്രയോ എളുപ്പമാണ് സത്യത്തിനൊപ്പം നിൽക്കൽ. കോൺഗ്രസ് അദ്ധ്യക്ഷൻ ഗാന്ധിപ്പേര് ഉപയോഗിച്ചാൽ മാത്രം പോരാ , ഇടയ്ക്കെങ്കിലും ഗാന്ധിജിയുടെ വചനങ്ങൾ കൂടി ഓർക്കണം.
“നിങ്ങളുടെ വിശ്വാസങ്ങളാണ് നിങ്ങളൂടെ ചിന്തകൾ.ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്..“