തിരുവനന്തപുരം ; പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി.സംസ്ഥാനത്തെ ഏഴു ജില്ലാ പോലീസ് മേധാവിമാരടക്കം 16 ഐ.പി.എസ് ഉദ്യോസ്ഥരെ സ്ഥലംമാറ്റി. സ്പെഷ്യൽ സെക്യൂരിറ്റി വിഭാഗം ഡി.ഐ.ജി.യായിരുന്ന എ. അക്ബറിനെ ഇന്റലിജന്റ്സ് ഡി.ഐ.ജി.യായും,എ.കെ. ജമാലുദീനെ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണറായും നിയമിച്ചു.
പാലക്കാട് ജില്ലാ പോലീസ് മേധാവിയായിരുന്ന ദേബേഷ്കുമാർ ബെഹ്റയാണ് പാലക്കാട് കെ.എ.പി. രണ്ടാം ബറ്റാലിയൻ കമാൻഡന്റ്. കാസർകോട് ജില്ലാ പോലീസ് മേധാവിയായിരുന്ന ഡോ. എ. ശ്രീനിവാസിന് കണ്ണൂർ, കാസർകോട് ജില്ലകളുടെ ക്രൈംബ്രാഞ്ച് എസ്.പി. ചുമതല നൽകി.
തിരുവനന്തപുരം റൂറൽ എസ്.പി.യായിരുന്ന എ. അശോക് കുമാറിനെ പോലീസ് ആസ്ഥാനത്തെ പബ്ലിക് ഗ്രീവൻസസ് ആൻഡ് ലീഗൽ അഫയേഴ്സ് എ.ഐ.ജി.യായി നിയമിച്ചു. ഈ തസ്തികയിലുണ്ടായിരുന്ന ജെ. സുകുമാരപിള്ളയെ എസ്.ബി.സി.ഐ.ഡി. സുരക്ഷാ വിഭാഗം എസ്.പി.യാക്കി.
എം.കെ. പുഷ്കരനെ എസ്.ബി.സി.ഐ.ഡി. തൃശ്ശൂർ റേഞ്ച് എസ്.പി.യായി നിയമിച്ചു. ടി. നാരായണനെ പോലീസ് ആസ്ഥാനത്തെ എ.ഐ.ജി.യാക്കി. കാർത്തികേയൻ ഗോകുലചന്ദ്രനെ അടൂരിലെ കെ.എ.പി. മൂന്നാംബറ്റാലിയൻ കമാൻഡന്റാക്കിയും നിയമിച്ചു.