ന്യൂഡൽഹി : വിശ്വാസികൾക്കെതിരായ നിലപാടുമായി സംസ്ഥാന സർക്കാർ വീണ്ടും സുപ്രീംകോടതിയിൽ.യുവതികളുടെ സാന്നിദ്ധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച വാദമുഖങ്ങളിൽ സർക്കാർ എഴുതി നൽകിയിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് സർക്കാർ ഈ വാദങ്ങൾ കോടതിയിൽ എഴുതി നൽകിയത്.
യുവതികൾ എത്തിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം സ്ത്രീകളുടെ അന്തസിനെ ബാധിക്കുന്നതാണെന്നും സർക്കാർ വാദങ്ങളിൽ പറയുന്നു.2007 വരെ 35 വയസ്സ് കഴിഞ്ഞ യുവതികൾക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം ആകാം എന്നായിരുന്നു നിയമം.എന്നാൽ 2007 മുതൽ ഇത് 60 വയസ്സായി ഉയർത്തിയെന്നാണ് സർക്കാർ വാദം.35 വയസുള്ള യുവതിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം ആകാം എങ്കിൽ ശബരിമലയിൽ പ്രവേശിക്കുകയും ചെയ്യാമെന്ന് സർക്കാർ പറയുന്നു. .
മാത്രമല്ല യുവതീ വിലക്ക് നിലനിൽക്കുന്നത് ശബരിമലയിൽ മാത്രമാണെന്നും,മറ്റുള്ള അയ്യപ്പക്ഷേത്രങ്ങളിൽ യുവതികൾക്ക് പ്രവേശിക്കാമെന്നും,യുവതീ പ്രവേശന വിലക്ക് ശബരിമലയിലെ അവിഭാജ്യമായ ആചാരമല്ലെന്നും സർക്കാർ വാദത്തിൽ പറയുന്നു.ഒരു മതത്തിന്റെയോ,പ്രത്യേക വിഭാഗത്തിന്റെയോ അവിഭാജ്യമായ ആചാരമാണോ യുവതീ പ്രവേശന വിലക്ക് എന്ന് ഭരണ ഘടന ബഞ്ച് പരിശോധിക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നു.
ആചാരപരമായ ഒരു സമ്പ്രദായത്തിനും കോടതി പരിരക്ഷ നൽകുന്നില്ലെന്നും,യുവതീ പ്രവേശന വിലക്ക് ആചാരപരമായ സമ്പ്രദായമാണെന്ന അഭിഭാഷകൻ വെങ്കിട്ടരാമന്റെ വാദം തെറ്റാണെന്നും സർക്കാർ സമർപ്പിച്ച വാദമുഖങ്ങളിൽ പറയുന്നു.