കൊച്ചി : ഷുക്കൂർ വധക്കേസിന്റെ വിചാരണ കണ്ണൂരിൽ നിന്ന് മാറ്റണമെന്ന് സിബിഐ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.കണ്ണൂരിൽ നിന്നും കൊച്ചി സിബിഐ സ്പെഷ്യൽ കോടതിയിലേയ്ക്ക് വിചാരണ മാറ്റണമെന്നാണ് ആവശ്യം.
കണ്ണൂരിൽ വിചാരണ നടന്നാൽ പ്രതികൾക്ക് സാക്ഷികളെ സ്വാധീനിക്കാൻ സാധിക്കുമെന്നാണ് സിബിഐ വാദം.ഷുക്കൂറിന്റെ കുടുംബവും ഇതേ ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്.ഷുക്കൂറിനെ വധിച്ചതുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജനെതിരെ തലശ്ശേരി കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.
രണ്ടാഴ്ച്ച മുൻപാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സിബിഐ പുതിയ കുറ്റപത്രം സമർപ്പിച്ചത്.302,102 ബി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
2012 ഫെബ്രുവരി 20 നായിരുന്നു സംഭവം . പി ജയരാജന്റെ വാഹന വ്യൂഹത്തിനു നേരേ കല്ലെറിഞ്ഞു എന്നാരോപിച്ചായിരുന്നു കൊലപാതകം. കണ്ണപുരം കീഴറയിലെ വള്ളുവൻകടവിൽ വച്ച് വളഞ്ഞിട്ട് പിടികൂടി രണ്ടരമണിക്കൂർ ബന്ദിയാക്കി വെച്ച് മർദ്ദിച്ചതിനു ശേഷമായിരുന്നു ഷുക്കൂറിനെ വധിച്ചത്. ഷുക്കൂറിനെ രക്ഷിക്കാൻ ബന്ധുക്കൾ പ്രാദേശിക നേതാക്കളോട് കേണപേക്ഷിച്ചിട്ടും വധിക്കുകയായിരുന്നു.
സിപിഎം -ഡിവൈഎഫ്ഐ നേതാക്കളാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതിന് അറസ്റ്റിലായത്.