ആലുവ : പെരിയാറിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചന.മൃതദേഹത്തിൽ പരിക്കുകളൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായാണ് പൊലീസ് നിഗമനം.
അന്യസംസ്ഥാനക്കാരിയാണ് കൊല്ലപ്പെട്ടത് എന്ന പ്രാഥമിക അനുമാനമാണ് പൊലീസിനുള്ളത്. 40 വയസ്സിന് താഴെയുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്നും മൃതദേഹത്തിന് നാല് മുതൽ ഏഴ് ദിവസം വരെ പഴക്കമുണ്ടെന്നും പൊലീസ് സൂചിപ്പിക്കുന്നു.
അഴുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കല്ലിൽ കയർ ഉപയോഗിച്ച് വരിഞ്ഞു കെട്ടിയിരുന്ന മൃതദേഹം പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസമാണ് മൃതദേഹം ആറ്റിൽ നിന്ന് പുറത്തെടുത്തത്.
35 കിലോയോളം ഭാരമുള്ള കോൺക്രീറ്റ് കല്ലുപയോഗിച്ച് കെട്ടിത്താഴ്ത്തിയിരുന്ന മൃതദേഹം ശക്തമായ അടിയൊഴുക്കിൽപെട്ട് കടവത്ത് അടിയുകയായിരുന്നു.
മരണപ്പെട്ട വ്യക്തിയെക്കുറിച്ച് സൂചനകളൊന്നും ഇതുവരെയും ലഭിക്കാത്ത സാഹചര്യത്തിൽ എല്ലാ സ്റ്റേഷനുകളിലേക്കും പൊലീസ് സന്ദേശം അയച്ചിട്ടുണ്ട്.