തിരുവനന്തപുരം: എട്ട് മാസങ്ങൾക്ക് മുൻപ് എഡിജിപിയുടെ മകളുടെ മർദ്ദനം ഏറ്റ പൊലീസ് ഡ്രൈവർ ഗവാസ്കറുടെ കേസിൽ ഇനിയും കുറ്റപത്രം സമർപ്പിക്കാതെ ക്രൈം ബ്രാഞ്ച്. അന്വേഷണം പൂർത്തിയായിട്ടും ഹൈക്കോടതിയിലുള്ള കേസിന്റെ മറവിൽ നടപടികൾ മനപ്പൂർവം വൈകിപ്പിക്കുകയാണെന്ന് ആരോപണം ഉയരുന്നു.
ക്രൈം ബ്രാഞ്ച് എഡിജിപി സുദേഷ് കുമാറിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവർ ഗവാസ്ക്കറെയാണ് സുദേഷ്കുമാറിന്റെ മകൾ മർദ്ദിച്ചത്.ഗവാസ്ക്കറിന്റെ പരാതി ശരിയാണ് എന്ന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിരുന്നു.
ഇരു വിഭാഗവും നൽകിയ ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിൽ നിലവിലുണ്ടെങ്കിലും അന്വേഷണം സ്റ്റേ ചെയ്യപ്പെടുകയോ, കുറ്റപത്രത്തിന് വിലക്കുണ്ടാവുകയോ ചെയ്യാത്ത സാഹചര്യത്തിൽ കോടതിയിൽ കേസുണ്ടെന്ന മുടന്തൻ ന്യായം പറഞ്ഞ് എഡിജിപിയുടെ മകളെ രക്ഷിക്കാൻ ശ്രമം നടക്കുന്നു എന്ന ശക്തമായ ആരോപണമാണ് ഉയർന്നു വരുന്നത്.
സംഭവം നടക്കുന്ന സമയത്ത് ഗവസ്കർക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്ന പൊലീസ് സംഘടനകളുടെ ഇപ്പോഴത്തെ മൗനവും ദുരൂഹത ഉളവാക്കുന്നു.