ന്യൂഡൽഹി : ഭീകരതക്കെതിരെ സൈന്യത്തിന് പൂർണസ്വാതന്ത്ര്യം നൽകിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ സൈന്യത്തിന്റെ കഴിവിൽ ഉറച്ച വിശ്വാസമെന്നും മോദി വ്യക്തമാക്കി. ഇന്ത്യയുടെ അയൽക്കാരൻ ലോകത്ത് ഒറ്റപ്പെട്ടിരിക്കുകയാണ് . ഇത്തരം ഭീകരാക്രമണത്തിലൂടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. അവർ ചെയ്യുന്നത് വലിയ തെറ്റാണെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി .ഭീകരാക്രമണത്തെ ശക്തിയുക്തം എതിർത്ത ലോക രാഷ്ട്രങ്ങൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഈ ക്രൂരതയ്ക്ക് ശക്തമായിത്തന്നെ ഇന്ത്യ മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിതല സുരക്ഷ സമിതിയുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീഡനിലായിരുന്ന പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ സമിതിയുടെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ന് ഡൽഹിയിൽ എത്തിയിരുന്നു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് , ധനമന്ത്രി അരുൺ ജെയ്റ്റ്ലി , ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ , മൂന്ന് സൈനിക മേധാവിമാർ , സുരക്ഷ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അതേസമയം പാകിസ്ഥാന്റെ സുഹൃദ് രാജ്യ പദവി ഇന്ത്യ റദ്ദാക്കി. വാഗാ അതിർത്തി വഴിയുള്ള വ്യാപാര ബന്ധവും ഇന്ത്യ അവസാനിപ്പിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പൊതു റാലികൾ റദ്ദാക്കി. രാജ്നാഥ് സിംഗ് കശ്മീരിലേക്ക് ഉടൻ പുറപ്പെടും. ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായും രാജ്നാഥ് സിംഗ് കൂടിക്കാഴ്ച്ച നടത്തി. ഇവരും ആഭ്യന്തര മന്ത്രിയെ കശ്മീരിലേക്ക് അനുഗമിക്കുമെന്നാണ് അറിയുന്നത്.ഇന്നലെ പുല്വാമയിൽ നടന്ന ഭീകരാക്രമണത്തിൽ 44 സിആർപിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. സ്ഫോടക വസ്തു നിറച്ച കാർ സൈനികർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിനു നേരെ ഓടിച്ചു കയറ്റുകയായിരുന്നു.