ന്യൂഡൽഹി : പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനെതിരെ ലോക രാജ്യങ്ങൾ അപലപിക്കുമ്പോൾ ഒരക്ഷരം പറയാതെ ചൈന . ഭീകരാക്രമണത്തെ അപലപിച്ചെങ്കിലും ജെയ്ഷെ മുഹമ്മദിനെപ്പറ്റിയോ പാകിസ്ഥാനെതിരെയോ ചൈന ഒരക്ഷരം പറയാൻ ഇതുവരെ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ് . പാകിസ്ഥാനെ അടുത്ത സഖ്യ രാജ്യമായി അംഗീകരിക്കുന്നതിനൊപ്പം ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയ്ക്ക് ചൈന കൊടുക്കുന്ന പിന്തുണയും ചെറുതല്ല.
ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങൾക്ക് നേതൃത്വം കൊടുത്ത ജെയ്ഷെ മുഹമ്മദ് ഭീകരൻ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ കാലങ്ങളായി എതിർക്കുന്നത് ചൈനയാണ്. പല പ്രാവശ്യം ഇന്ത്യയുടെ ആവശ്യം ഐക്യരാഷ്ട്ര സഭയിൽ ചൈന തടഞ്ഞിരുന്നു. അമേരിക്കയുടെ നീക്കത്തെയും ചൈന വീറ്റോ ചെയ്തിരുന്നു.
ഇന്ത്യയിൽ ആഭ്യന്തര ഭീഷണി ഉയർത്തുന്ന കമ്യൂണിസ്റ്റ് ഭീകര സംഘടനകൾ ഇസ്ലാമിസ്റ്റ് ഭീകരരുമായി അടുത്ത ബന്ധം പുലർത്തുന്നു എന്നത് പരസ്യമായ രഹസ്യമാണ് . വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദികൾക്ക് ഐഎസ്ഐയുടെ സഹായം ലഭിക്കുന്ന വിവരം ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഇന്ത്യക്കെതിരെയുള്ള പാക് ഭീകര സംഘടനയുടെ നീക്കങ്ങൾക്ക് ചൈനയുടെ പരോക്ഷ പിന്തുണയുണെന്ന ആരോപണങ്ങളും ശക്തമാണ്.
ഏഷ്യയിൽ തങ്ങളുടെ അപ്രമാദിത്വം ഉറപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്കുള്ള ഏക വിലങ്ങു തടിയാണ് ഇന്ത്യ എന്നതാണ് ചൈനയുടെ പ്രശ്നം . അരുണാചൽ പ്രദേശിന്റെ വിഷയത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതും ഇന്ത്യൻ നേതാക്കൾ അരുണാചൽ സന്ദർശിക്കുന്നതും ചൈന എതിർക്കുന്നുണ്ട് . അതേസമയം ചൈനയ്ക്ക് അനുകൂലമായ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രവർത്തനവും ശ്രദ്ധേയമാണ് . ചൈനക്കെതിരെയുള്ള ഇന്ത്യൻ സർക്കാരിന്റെ നിലപാടുകളെ പല പ്രാവശ്യം ഇന്ത്യൻ കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടികൾ എതിർത്തിട്ടുണ്ട്.