ന്യൂഡൽഹി : ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ഇന്ത്യക്കൊപ്പം ഉറച്ചു നിൽക്കുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രിയ സുഹൃത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി , ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. ഈ ക്രൂരകൃത്യത്തിനെതിരെ ഇന്ത്യൻ സുരക്ഷ സേനയ്ക്കും ജനങ്ങൾക്കൊപ്പവും ഇസ്രയേൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളുടെ ദുഖത്തിനൊപ്പം പങ്കു ചേരുന്നതായും അദ്ദേഹം പറഞ്ഞു.
പാക് ഭീകരാക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങൾ ഇന്ത്യക്ക് പിന്തുണയറിയിച്ചിരുന്നു. അമേരിക്ക , ബ്രിട്ടൻ , അഫ്ഗാനിസ്ഥാൻ , ശ്രീലങ്ക,മാലിദ്വീപ് , നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയത്.
അതേസമയം ഭീകരതക്കെതിരെ സൈന്യത്തിന് പൂർണസ്വാതന്ത്ര്യം നൽകിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ സൈന്യത്തിന്റെ കഴിവിൽ ഉറച്ച വിശ്വാസമെന്നും മോദി വ്യക്തമാക്കി. ഇന്ത്യയുടെ അയൽക്കാരൻ ലോകത്ത് ഒറ്റപ്പെട്ടിരിക്കുകയാണ് . ഇത്തരം ഭീകരാക്രമണത്തിലൂടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. അവർ ചെയ്തത് വലിയ തെറ്റാണെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി
.ഭീകരാക്രമണത്തെ ശക്തിയുക്തം എതിർത്ത ലോക രാഷ്ട്രങ്ങൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഈ ക്രൂരതയ്ക്ക് ശക്തമായിത്തന്നെ ഇന്ത്യ മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.